എല്ലാം ഭദ്രമെന്ന് പിണറായി ! അതിക്രമങ്ങള്‍ മലവെള്ളപ്പാച്ചില്‍ പോലെ, സ്ത്രീകള്‍ തോക്ക് വെച്ച് ഉറങ്ങേണ്ട സ്ഥിതിയെന്ന് ചെന്നിത്തല . . .

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു സ്ത്രീയും വാക്കത്തിവെച്ച് ഉറങ്ങേണ്ടി വരില്ല എന്ന് മുഖ്യമന്ത്രി ഉറപ്പു തന്നിടത്ത് ഇന്ന് തോക്ക് വെച്ച് കിടന്നുറങ്ങേണ്ട സ്ഥിതിയാണെന്ന് രമേശ് ചെന്നിത്തല.

ഇത്രയേറെ പീഡനങ്ങള്‍ ഒരു കാലത്തും ഉണ്ടായിട്ടില്ല, എന്നിട്ടും എല്ലാം ഭദ്രമാണെന്നാണ് പിണറായി പറയുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഗുണ്ടാ മാഫിയ സംഘങ്ങള്‍ അഴിഞ്ഞാടുന്നു. സ്വര്‍ണകള്ളക്കടത്ത് സംഘങ്ങള്‍ യഥേഷ്ടം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. തട്ടിപ്പ് സംഘങ്ങളും ബ്ലേഡ് മാഫിയയും അരങ്ങു തകര്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വര്‍ണം പൊട്ടിക്കല്‍, ഓപ്പറേഷന്‍ കുഴല്‍പ്പണം, ഗുണ്ടാ വിളയാട്ടം, ട്രഷറി ഫണ്ട് തട്ടിപ്പ്, പ്രളയഫണ്ട് തട്ടിപ്പ് എല്ലാം നടക്കുന്നു, കൊടകരയില്‍ സിപിഎം-ബിജെപി ധാരണയും പുറത്ത് വന്നിരിക്കുന്നു, പ്രതിയാകേണ്ട സുരേന്ദ്രന്‍ സാക്ഷിയാകുന്നു, എന്ത് മറിമായമാണിത്. പിന്നീട് അന്വേഷിച്ചിട്ട് സുരേന്ദ്രനെ പ്രതിയാക്കാം എന്നാണ് പറയുന്നത്, സിപിഎം-ബിജെപി ധാരണ തന്നെയാണ് വെളിയില്‍ വരുന്നതെന്നും ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെ ചെന്നിത്തല പറഞ്ഞു.

ഈ നാട്ടില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, പീഡനങ്ങള്‍ ഇതെല്ലാം കണ്ടു മനസ് വിഷമിച്ചാണ് ഗവര്‍ണര്‍ ഉപവാസത്തിന് ഇരിക്കേണ്ട സാഹചര്യം ഉണ്ടായതെന്നും, ഇത് പരസ്യമായി സമ്മതിച്ചില്ലെങ്കിലും മുഖ്യമന്ത്രി അതുള്‍ക്കൊള്ളണം, സ്ത്രീ സുരക്ഷയ്ക്ക് ഗവര്‍ണര്‍ ഉപവാസം ഇരിക്കുമ്പോഴാണ് ഈ ഗവണ്‍മെന്റിലെ മന്ത്രി സ്ത്രീ പീഡനക്കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. ഈ കേസ് ചീറ്റിപ്പോയി എന്ന് മുഖ്യമന്ത്രി പറയാന്‍ പാടില്ലായിരുന്നുവെന്നും, ഒരു സ്ത്രീ തന്റെ കൈക്ക് പിടിച്ചു എന്ന് പറഞ്ഞു പരാതി കൊടുക്കുമ്പോള്‍ ആ കേസ് ചീറ്റിപ്പോയി എന്ന് പറഞ്ഞ് മുഖ്യമന്ത്രി പോലീസിനു കൊടുക്കുന്ന സന്ദേശം എന്താണ് എന്ന് മനസിലാക്കി ജനങ്ങള്‍ അത്ഭുതപ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അഞ്ച് മാസത്തിനുള്ളില്‍ 627 കുട്ടികള്‍ കേരളത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. എത്ര ഭീകരമായ ആക്രമണമാണ് കുട്ടികള്‍ക്ക് നേരെ കേരളത്തില്‍ നടക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ദ്ധിച്ച പീഡനങ്ങളാണ് ലോക്ക്ഡൗണ്‍ കാലത്ത് നടന്നത്.

2016ല്‍ കുട്ടികള്‍ക്ക് നേരെ നടന്നത് 968 പീഡനങ്ങള്‍. 2019-ല്‍ 1913, 2020-ല്‍ 1143, 2021 മേയ് വരെ 627. അഞ്ച് വര്‍ഷത്തിനുള്ളില്‍ 66 സ്ത്രീകള്‍ അതിക്രമത്തിന്നിടെ കൊല്ലപ്പെട്ടു. സ്ത്രീ പീഡന കേസുകള്‍ 15143. 2017ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 2856. 2018ല്‍ 2046. 2019ല്‍ 2991. 2020ല്‍ 2715, 2021 മേയ് വരെ 1050. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉള്ള അനുഭവങ്ങള്‍ മലവെള്ളപ്പാച്ചില്‍ പോലെയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.