ചെന്നൈ: ഇറക്കുമതി ചെയ്ത കാറിന്റെ പ്രവേശന നികുതി അടയ്ക്കാമെന്നു നടൻ വിജയ്. മദ്രാസ് ഹൈക്കോടതിയിലാണ് വിജയ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, മുൻ സിംഗിൾ ബെഞ്ച് വിധിയിലെ അനാവശ്യമായ പരാമർശങ്ങൾ എല്ലാം നീക്കണമെന്നാണ് വിജയ് ആവശ്യപ്പെടുന്നത്. സമാന കേസുകളിൽ ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് വിജയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്. മുൻ അഡ്വക്കറ്റ് ജനറൽ വിജയ് നാരായണനാണ് വിജയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായത്.
നികുതി ചുമത്തുന്നതു ചോദ്യം ചെയ്യാൻ എല്ലാ പൗരൻമാർക്കും അവകാശമുണ്ടെന്നും നികുതി വകുപ്പ് നോട്ടിസ് നൽകിയാൽ ഒരാഴ്ചയ്ക്കുള്ളിൽ പ്രവേശന നികുതി അടയ്ക്കാമെന്നും വിജയ് നാരായൺ കോടതിയെ അറിയിച്ചു. സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്തുള്ള ഹർജിയിലെ വാദത്തിനിടെയാണു വിജയ് നിലപാട് അറിയിച്ചത്.
അതേസമയം, സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. നിശ്ചിത നികുതി ഒരാഴ്ചയ്ക്കുള്ളിൽ അടയ്ക്കണമെന്നാണ് വിജയ്ക്ക് മദ്രാസ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. വിധിയിലെ പരാമർശങ്ങൾ നീക്കണമെന്ന ആവശ്യത്തിലെ തുടർവാദം ഓഗസ്റ്റ് 31 നു നടക്കും.

