കേരളത്തിലെ ടെസ്റ്റിംഗ് രീതി ശരിയായ ദിശയിൽ; മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: കേരളത്തിലെ ടെസ്റ്റിംഗ് രീതി ശരിയായ ദിശയിലാണെന്നാണ് ഐസിഎംആറിന്റെ സിറോ പ്രിവലൻസ് പഠനഫലം സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഏതാണ്ട് 50 ശതമാനം പേർക്ക് രോഗം ഇതുവരെ ബാധിച്ചിരുന്നില്ലെന്നാണ് പഠനഫലം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഐ.സി.എം.ആർ 2021 ജൂൺ മാസം അവസാനവും ജൂലായ് ആദ്യവുമായി നടത്തിയ നാലാമത് സിറോ പ്രിവിലൻസ് പഠനത്തിന്റെ ഫലം പ്രസിദ്ധീകരിച്ചു. കേരളത്തിൽ തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലാണ് പഠനം നടത്തിയത്. 42.7 ശതമാനമാണ് ഈ ജില്ലകളിൽ നിന്നുള്ള ഫലമനുസരിച്ച് സംസ്ഥാനത്തെ സിറോ പോസിറ്റിവിറ്റി. കേരളത്തിന്റെ കോവിഡ് നിയന്ത്രണത്തിന്റെ വിജയത്തെയാണിത് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് 28 ൽ ഒരാൾക്ക് രോഗം കണ്ടെത്താൻ കഴിഞ്ഞു എന്നാണ് കണക്കെങ്കിൽ, കേരളത്തിൽ അഞ്ചിൽ ഒരാളിൽ രോഗം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത്. രോഗം ബാധിച്ചവരിൽ ഏറെപ്പേരെയും കണ്ടെത്താൻ കഴിഞ്ഞതിനാൽ എല്ലാവർക്കും ഉചിതമായ ചികിത്സ നൽകാനും രണ്ടാം തരംഗത്തിലും കോവിഡ് ആശുപത്രികളിലും ഐ.സി.യുകളിലുമായി അഡ്മിറ്റ് ചെയ്യുന്നവരുടെ എണ്ണം 25,000 ആയി പരിമിതപ്പെടുത്താനും സംസ്ഥാനത്തിന് കഴിഞ്ഞു. ഒരു ഘട്ടത്തിലും ചികിത്സാ സൗകര്യങ്ങൾക്കുപരിയായി രോഗികളുടെ എണ്ണം വർധിച്ചിട്ടില്ല. സ്വാഭാവികമായും മരണനിരക്കും കേരളത്തിൽ കുറവാണെന്നും അദ്ദേഹം വിശദമാക്കി.

ഒന്നാംഘട്ട രോഗവ്യാപന കാലത്തെ സംസ്ഥാനത്തെ പ്രതിരോധ നടപടികളുടെ ഫലമായാണ് വലിയൊരു വിഭാഗം ജനങ്ങൾക്ക് രോഗം ബാധിക്കാതിരുന്നത്. അങ്ങനെയുള്ളവർ രോഗം ബാധിക്കാൻ സാധ്യതയുള്ളവരായിരുന്നത് കൊണ്ടും വ്യാപന സാധ്യത കൂടുതലുള്ള ഡെൽറ്റവൈറസ് വകഭേദം വ്യാപകമായി വ്യാപിച്ചത് കൊണ്ടുമാണ് രണ്ടാം തരംഗത്തിൽ ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് വർധിച്ച് നിൽക്കുന്നത്. 18 വയസ്സിന് മുകളിലുള്ള 50% ശതമാനത്തിന് ഒരു ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. മറ്റുള്ളവർക്ക് കൂടി അതിവേഗം വാക്സിനേഷൻ നടത്താൻ കഴിഞ്ഞാൽ അധികം വൈകാതെ 70% പേർക്ക് രോഗപ്രതിരോധം ലഭ്യമാക്കി സാമൂഹ്യ പ്രതിരോധശേഷി കൈവരിച്ച് കോവിഡിനെ നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുൻകൂട്ടി നിശ്ചയിച്ച സാമ്പിളിങ് പ്രകാരം തെരഞ്ഞെടുക്കപ്പെട്ടവരുടെ രക്തത്തിലുള്ള ആന്റിബോഡി സാന്നിധ്യം നിർണ്ണയിക്കുകയാണ് സിറോ പ്രിവലൻസ് സർവേയിലൂടെ നടത്തുന്നത്. രോഗം വന്ന് ഭേദമായവരിലും വാക്സിൻ സ്വീകരിച്ചവരിലും കോവിഡ് വൈറസിനെതിരായ ആന്റിബോഡികളുണ്ടാവും. സിറോ പ്രിവലൻസ് പഠനത്തിലൂടെ സമൂഹത്തിൽ എത്രശതമാനം പേർക്ക് രോഗ പ്രതിരോധശേഷി ആർജ്ജിക്കാൻ കഴിഞ്ഞെന്ന് കണ്ടെത്താൻ കഴിയും. സിറോ പോസിറ്റിവിറ്റിയും ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ട ടെസ്റ്റ് പോസിറ്റിവിറ്റിയും താരതമ്യം ചെയ്ത് ഇപ്പോൾ പിന്തുടർന്ന് വരുന്ന ടെസ്റ്റിഗ് രീതിയുടെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും കാര്യക്ഷമത വിലയിരുത്താനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.