അടിസ്ഥാന സൗകര്യവികസനത്തിന്റെ അനന്തസാധ്യതകൾ സംസ്ഥാനം ഉപയോഗപ്പെടുത്തണം; നോർക്ക ഡയറക്ടർ

കൊച്ചി: സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസനത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി ഉത്പാദന യൂണിറ്റുകൾ ആരംഭിക്കണമെന്ന് നോർക്ക ഡയറക്ടറും എ.ബി.എൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ.മേനോൻ. മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ കോൺഫറൻസിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ലുലൂ ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഡോ. ആസാദ് മൂപ്പൻ, സിദ്ദിഖ് അഹമദ് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ പ്രവാസിവ്യവസായികൾ യോഗത്തിൽ പങ്കെടുത്തു.

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് യോഗം നടന്നത്. നിർമ്മാണ യൂണിറ്റുകൾ വർദ്ധിക്കുന്നതിനനുസരിച്ച് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നും ജെ കെ മേനോൻ യോഗത്തിൽ വ്യക്തമാക്കി. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന നിർമ്മാണ യൂണിറ്റുകൾക്ക് മുൻഗണന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിൽ കേരളത്തിന്റെ മനുഷ്യ വിഭവശേഷി കൂടുതലായി ഉപയോഗിക്കുന്നുണ്ട്. അതുവഴി അവർ നേട്ടങ്ങളുമുണ്ടാക്കുന്നു. ഈ നേട്ടങ്ങൾ നമ്മുടെ നാട്ടിൽത്തന്നെ ഉപയോഗിക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

വ്യവസായവകുപ്പിലെ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാനുള്ള പുതിയ പദ്ധതിയെ ജെ.കെ.മേനോൻ അഭിനന്ദിച്ചു. മികച്ച റോഡുകൾ, വിവിധ മേഖലകളെ സംയോജിപ്പിക്കുന്ന ഗതാഗത സംവിധാനങ്ങൾ, ഉത്പാദന യൂണിറ്റുകൾക്ക് സഹായകരമാകുന്ന വിധത്തിലുള്ള വൈദ്യുതി യൂണിറ്റുകൾ, സാങ്കേതിക വിദ്യാഭ്യാസമുള്ള മനുഷ്യവിഭവശേഷി തുടങ്ങി ഉത്പാദനവിതരണ യൂണിറ്റുകളുടെ നിക്ഷേപങ്ങൾക്ക് അനുകൂലമായ നിരവധി ഘടകങ്ങൾ സംസ്ഥാനത്തുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.