വാഷിംഗ്ടൺ: മണിക്കൂറിൽ 28,800 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന കൂറ്റൻ ഛിന്നഗ്രഹം ഭൂമിയെ കടന്നു പോകാനൊരുങ്ങുന്നു. ജൂലായ് 24 ശനിയാഴ്ച ഛിന്നഗ്രഹം ഭൂമിയെ കടന്നു പോകുമെന്നാണ് ഗവേഷകർ അറിയിച്ചിരിക്കുന്നത്. ഇത്രയേറെ വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ തന്റെ മുന്നിൽ വരുന്ന എല്ലാ വസ്തുക്കളെയും തകർക്കാനുള്ള കഴിവ് ഈ ഛിന്നഗ്രഹത്തിന് ഉണ്ട്.
220 ഡയമീറ്റർ വലിപ്പമുള്ള ഈ ഛിന്നഗ്രഹത്തിന് 2008 ഗോ 20 എന്നാണ് പേര് നൽകിയിരിക്കുന്നത്. ഭൂമിയിൽ നിന്ന് 4.7 മില്ല്യൺ കിലോമീറ്റർ മാത്രം അകലത്തിൽ പോകുന്ന ഈ ഗ്രഹം ഭൂമിയെ ഇടിക്കാനുള്ള സാദ്ധ്യത കുറവാണെന്നാണ് ഗവേഷരുടെ വിലയിരുത്തൽ. എന്നാൽ ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥം ഭൂമിക്ക് അപകടമുള്ള വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുകയാണ്. സഞ്ചാരപാത വേറെയാണെങ്കിലും ചില സമയങ്ങളിൽ ഭുമിയുടെ ആകർഷണ ബലം കാരണം സഞ്ചാരപഥത്തിൽ മാറ്റം ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ഇവ ഭൂമിക്ക് അപകടകരമായി തീരുന്നതെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. ജൂൺ മാസത്തിൽ ഈഫൽ ടവറിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ സമീപത്ത് കൂടി കടന്നുപോയിരുന്നു. അപകടകരമാകാൻ സാധ്യതയുള്ള വിഭാഗത്തിലാണ് ഈ ഛിന്നഗ്രഹത്തെ ഉൾപ്പെടുത്തിയിരുന്നത്.

