സെമി-ഹൈസ്പീഡ് റെയിൽ; വിദേശവായ്പയുടെ തിരിച്ചടവ് ബാദ്ധ്യത സംസ്ഥാനം ഏറ്റെടുക്കും

k rail

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും നാല് മണിക്കൂറിൽ കാസർകോട്ടെത്താവുന്ന സെമി-ഹൈസ്പീഡ് റെയിലിനായെടുക്കുന്ന വിദേശവായ്പയുടെ തിരിച്ചടവ് ബാദ്ധ്യത വേണ്ടി വന്നാൽ സംസ്ഥാനം ഏറ്റെടുക്കും. 33,700 കോടി രൂപയാണ് വായ്പ. തിരിച്ചടവ് സംബന്ധിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയം ആവശ്യപ്പെട്ട രേഖാമൂലമുള്ള ഉറപ്പ് നൽകാൻ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പദ്ധതി അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. മന്ത്രിസഭയുടെ അനുമതിയോടെ, കേന്ദ്രത്തിന് ഇതുസംബന്ധിച്ച സത്യവാങ്മൂലം അയക്കാനാണ് കേരളത്തിന്റെ തീരുമാനം.

സംസ്ഥാന സർക്കാർ രേഖാമൂലം ഉറപ്പു നൽകിയാൽ വായ്പയ്ക്ക് അനുമതി നൽകാമെന്നായിരുന്നു കേന്ദ്ര ധനകാര്യമന്ത്രാലയം അറിയിച്ചിരുന്നത്. പദ്ധതി വിജയകരമായില്ലെങ്കിൽ നൂറുശതമാനം തിരിച്ചടവും സംസ്ഥാനം വഹിക്കണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. അതിവേഗ റെയിൽ നടത്തിപ്പ് ചുമതലയുള്ള റെയിൽവേ വികസന കോർപ്പറേഷന് തിരിച്ചടവിന് കഴിയാതെ വന്നാൽ, ആ ബാദ്ധ്യത ഏറ്റെടുക്കാമെന്നാണ് ഉറപ്പ് നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

അതിവേഗ റെയിലിന് തത്വത്തിലുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. റെയിൽവേ, ധനമന്ത്രാലയങ്ങളുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും കേന്ദ്ര കാബിനറ്റിന്റെയും അനുമതി ഇനി പദ്ധതിയ്ക്ക് ലഭിക്കണം.