ഡെൽറ്റ വകഭേദം വരും മാസങ്ങളിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കും; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

covid

ജനീവ: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. കോവിഡ് ഡെൽറ്റ വകഭേദം വരും മാസങ്ങളിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. 124 രാജ്യങ്ങളിലാണു നിലവിൽ ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ആഴ്ചത്തെക്കാൾ 13 രാജ്യങ്ങളിൽ കൂടി ഡെൽറ്റ സാന്നിധ്യം പുതുതായി സ്ഥിരീകരിച്ചുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നും ശേഖരിച്ച കോവിഡ് സാംപിളുകളിൽ 75 ശതമാനത്തിലും ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്. മറ്റുള്ള എല്ലാ വകഭേദങ്ങൾക്കുമേലും ഡെൽറ്റ ആധിപത്യം സ്ഥാപിക്കുമെന്നും ഇനിയുള്ള മാസങ്ങളിൽ രോഗവ്യാപനത്തിനു വഴിതെളിക്കുക ഈ വകഭേദമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ബ്രിട്ടനിൽ ആദ്യം സ്ഥിരീകരിച്ച ആൽഫ വകഭേദവും ദക്ഷിണാഫ്രിക്കയിൽ ആദ്യം സ്ഥിരീകരിച്ച ബീറ്റയും ബ്രസീലിൽ ആദ്യം സ്ഥിരീകരിച്ച ഗാമ വകഭേദവും ആശങ്കയ്ക്ക് വഴി വെയ്ക്കുന്നുണ്ട്. 180 രാജ്യങ്ങളിലാണ് ആൽഫാ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. ബീറ്റ വകഭേദം 130 രാജ്യങ്ങളിലും ഗാമ 78 രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 20 മുതലുള്ള 4 ആഴ്ചകളിൽ ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ബോട്‌സ്വാന, ബ്രിട്ടൻ, ചൈന, ഡെൻമാർക്ക്, ഇന്ത്യ, ഇന്തൊനീഷ്യ, ഇസ്രായേൽ, പോർച്ചുഗൽ, റഷ്യ, സിംഗപ്പുർ, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിൽനിന്നു ശേഖരിച്ച സാർസ്‌കോവ്-2 സീക്വൻസുകളിൽ ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം 75 ശതമാനത്തിൽ അധികമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

34 ലക്ഷം കോവിഡ് കേസുകളാണ് ജൂലൈ 12 മുതൽ 18 വരെയുള്ള കാലയളവിൽ ലോകത്താകമാനം പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. മുൻപത്തെ ആഴ്ചയെക്കാൾ രോഗവ്യാപനത്തിൽ 12 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. രോഗവ്യാപനം ഇതേ നിരക്കിൽ തുടർന്നാൽ അടുത്ത 3 ആഴ്ചയ്ക്കുള്ളിൽ ലോകത്തെ 20 കോടി ആളുകളിൽ രോഗം പുതുതായി സ്ഥിരീകരിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. രോഗവ്യാപനം വർധിക്കുന്നതിന്റെ കാരണങ്ങളെ കുറിച്ചും ലോകാരോഗ്യ സംഘടന വിശദീകരിച്ചു. വ്യാപന ശക്തി കൂടുതലുള്ള പുതിയ വകഭേദങ്ങൾ, സുരക്ഷാ മുൻകരുതലുകളിലെ ഇളവുകൾ, സാമൂഹിക ഒത്തുചേരലുകൾ, ഇപ്പോഴും വാക്‌സീൻ സ്വീകരിക്കാത്തവരായുള്ള ആളുകൾ തുടങ്ങിയ കാരണങ്ങൾ മൂലമാണ് രോഗവ്യാപനത്തിന്റെ തോത് ഉയരുന്നതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.