കോവിഡ് വൈറസ് വ്യാപനം; നിർണായക പഠന റിപ്പോർട്ട് പുറത്തുവിട്ട് ഗവേഷകർ

covid

ലണ്ടൻ: കോവിഡ് വൈറസ് ബാധിച്ച് രോഗമുക്തി നേടിയവരുടെ രക്തത്തിൽ ഒമ്പത് മാസത്തോളം വൈറസിനെതിരായ ആന്റിബോഡികൾ അവശേഷിക്കുമെന്ന് കണ്ടെത്തൽ. ഇറ്റാലിയൻ നഗരത്തിൽ നടത്തിയ പരീക്ഷണങ്ങളിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. നഗരത്തിലെ രണ്ടായിലത്തിലധികം ആളുകളിലാണ് പഠനം നടത്തിയത്. രോഗ തീവ്രതയുമായോ കോവിഡ് ലക്ഷണങ്ങളുമായോ ഇതിന് ബന്ധമില്ലെന്നും പഠനത്തിൽ വിശദീകരിക്കുന്നു.

ഇറ്റലിയിലെ വോ പട്ടണത്തിലെ 3000 താമസക്കാരിൽ 85 ശതമാനത്തിലധികം പേർക്കും കഴിഞ്ഞ വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവരിലാണ് ഗവേഷകർ പഠനം നടത്തിയത്. ഇവരിൽ 2020 മേയ്-നവംബർ മാസങ്ങളിൽ ആന്റിബോഡി നിലനിൽക്കുന്നുണ്ടോ എന്ന് കണ്ടെത്താനായി ഗവേഷകർ പരിശോധന നടത്തി. ഈ പരിശോധനയിൽ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ രോഗ ബാധിതരായ ആളുകളിൽ 98.8 ശതമാനം പേരിലും ആന്റിബോഡികൾ കണ്ടെത്തി. നേച്ചർ കമ്മ്യൂണിക്കേഷൻ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കോവിഡ് രോഗലക്ഷണങ്ങൾ പ്രകടമായവരിലും ലക്ഷണങ്ങളില്ലാത്തവരിലും ആന്റിബോഡിയുടെ അളവ് ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നതിന് പഠനത്തിൽ തെളിവുകൾ ലഭിച്ചിട്ടില്ല. രോഗപ്രതിരോധ ശേഷി രോഗലക്ഷണങ്ങളെയും വൈറസ് ബാധയുടെ തീവ്രതയെയും ആശ്രയിക്കുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. ചിലരിൽ ആന്റിബോഡിയുടെ അളവ് കൂടിയിരിക്കുന്നതായും ചിലരിൽ കുറഞ്ഞിരിക്കുന്നതായുമാണ് പരിശോധനയിൽ തെളിഞ്ഞിരിക്കുന്നത്. വ്യക്തിപരമായ സവിശേഷതകൾക്ക് അനുസരിച്ചാണ് വ്യതിയാനപ്പെടുന്നതെന്നും ഗവേഷകർ വിശദീകരിക്കുന്നു. കോവിഡ് വൈറസ് ബാധിച്ച ശേഷം രോഗമുക്തി നേടിയവരിൽ ആന്റിബോഡികൾ കാണുമെന്നതിനാൽ രോഗപ്രതിരോധ ശേഷി ഉണ്ടാകുകയും കോവിഡ് ബാധയിൽ നിന്നും ചെറിയ സംരക്ഷണം നൽകുകയും ചെയ്യുമെന്ന് ഗവേഷകർ പറഞ്ഞു. എന്നാൽ ജനിതക മാറ്റം സംഭവിച്ച പുതിയ വകഭേദങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ഒരിക്കൽ രോഗബാധിതരായവരിൽ വീണ്ടും രോഗബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.