പെഗാസസ്; രാഹുൽ ഗാന്ധിയുടെയും അഞ്ച് സുഹൃത്തുക്കളുടെയും ഫോൺ ചോർത്തിയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും ഫോൺ ചോർത്തിയതായി വിവരം. രാഹുൽ ഗാന്ധിയുടെ അഞ്ച് സുഹൃത്തുക്കളുടെയും ഫോൺ ചോർത്തിയെന്നാണ് റിപ്പോർട്ട്.

കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്‌ളാദ് പട്ടേൽ എന്നിവരുടെയും പ്രശാന്ത് കിഷോർ, മമത ബാനർജിയുടെ ബന്ധു അഭിഷേക് ബാനർജി എന്നിവരുടെ ഫോണുകളും ചോർത്തിയെന്നാണ് ലഭ്യമാകുന്ന വിവരം. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്റ്റാഫിന്റെ ഭർത്താവിന്റെയും ബന്ധുക്കളുടെയും ഫോണുകളും പെഗാസെസ് ചോർത്തി.

കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും മാദ്ധ്യമ പ്രവർത്തകരുടെയും സുപ്രീം കോടതി ജഡ്ജിമാരുടെയും വിവരങ്ങൾ ചോർത്തിയെന്ന വിവരം കഴിഞ്ഞ ദിവസമാണ് മാദ്ധ്യമങ്ങൾ പുറത്തുവിട്ടത്. രാജ്യത്തെ പ്രമുഖ വ്യക്തികളുടെ ഫോണുകൾ ചോർത്തിയെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ്. പെഗാസസ് എന്ന ഇസ്രയേൽ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ, രാഷ്ട്രീയ നേതാക്കളുടെ ഉദ്യോഗസ്ഥരുടെ, മാദ്ധ്യമപ്രവർത്തകരുടെ ഫോണുകൾ ചോർത്തുന്നുവെന്നും ഇതേക്കുറിച്ച് മാദ്ധ്യമങ്ങൾ ഉടൻ പുറത്തു വിടുമെന്ന് കരുതുന്നതായുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

അതേസമയം സംഭവത്തിൽ വിശദീകരണവുമായി പെഗാസെസ് രംഗത്തെത്തിയിരുന്നു. മാദ്ധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കുന്നതല്ലെന്ന് അശ്വനി വൈഷ്ണവ് വ്യക്തമാക്കി.

ഇസ്രയേൽ കമ്പനിയായ എൻഎസ്ഒയാണ് പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. ഹാക്ക് ചെയുന്ന ഡിവൈസുകളിൽ ഒരു തരത്തിലും സാന്നിധ്യം അറിയിക്കില്ല എന്നതും ഇരയാക്കപ്പെടുന്ന ആൾക്ക് ഹാക്ക് ചെയ്തതിന്റെ സൂചനകൾ ലഭിക്കില്ലെന്നതുമാണ് പെഗാസസിന്റെ ഏറ്റവും വലിയ സവിശേഷത.