കെ.രാധാകൃഷ്ണന്റെ ‘റിമോട്ട് കൺട്രോൾ’ ആയിട്ടാണോ എ. സമ്പത്തിനെ നിയമിച്ചത്; വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ എംപി എ.സമ്പത്തിനെ നിയമിച്ചതിനെതിരെ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. ദളിതരോടുള്ള സിപിഎമ്മിന്റെ അവഹേളനമാണിതെന്ന് അദ്ദേഹം വിമർശിച്ചു. ഇത് ചോദ്യം ചെയ്യാനുള്ള ആർജവം കെ.രാധാകൃഷ്ണൻ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി ആയി എ.സമ്പത്തിനെ നിയമിച്ചത്, ഒരു മന്ത്രി എന്ന നിലയിലും പട്ടികജാതി വിഭാഗത്തിൽ നിന്ന് സ്വപ്രയത്നം കൊണ്ട് ഉയർന്നു വന്ന നിലയിലും രാധാകൃഷ്ണന്റെ എല്ലാ നേട്ടങ്ങളെയും കഴിവിനെയും പരിഹസിക്കുന്നതിനു തുല്യമാണ്. കഴിവുറ്റ സാമാജികനും സ്പീക്കറും മന്ത്രിയും നേതാവുമായി കഴിവ് തെളിയിച്ച കെ.രാധാകൃഷ്ണന് മേലേക്കൂടി എ.സമ്പത്തിനെപ്പോലെയൊരു നേതാവിനെ ‘ഷാഡോ മിനിസ്റ്റർ’ ആയി നിയമിച്ചത് അദ്ദേഹത്തിന്റെ കഴിവുകളിലും ഭരണമികവിലും അദ്ദേഹത്തിന്റെ സ്വത്വത്തിലും സി.പി.എം വിശ്വസിക്കുന്നി ല്ലായെന്നതിന്റെയും തെളിവാണ്. സി.പി.എമ്മിന്റെ ദളിത് സ്‌നേഹം കേവലം തൊലിപ്പുറത്തു മാത്രമാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. കെ.രാധാകൃഷ്ണന്റെ ‘റിമോട്ട് കൺട്രോൾ’ ആയിട്ടാണോ പിണറായിയുടെ പ്രീതിപിടിച്ചുപറ്റിയ എ. സമ്പത്തിനെ നിയമിച്ചതെന്നും കൊടിക്കുന്നിൽ സുരേഷ് ചോദിച്ചു.

എ.സമ്പത്തെന്ന, ‘സി.പി.എം വെള്ളാന’യെ നികുതിപ്പണം നൽകി നിരന്തരം പരിപോഷിപ്പിക്കുന്ന നടപടി എന്ത് കാരണത്താലാണെന്ന് സി.പി.എം അണികൾ തന്നെ ചോദിക്കേണ്ട കാലം അടുത്തു. കഴിഞ്ഞ ഒന്നാം കോവിഡ് ലോക്ക് ഡൗൺ കാലഘട്ടം മുഴുവനും ഡൽഹിയിൽ സർക്കാരിന്റെ പ്രതിനിധിയായി പ്രവർത്തിക്കേണ്ടിയിരുന്ന സമ്പത്ത് തിരുവനതപുരം വിട്ട് എങ്ങും പോവാതെ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പരാജയപ്പെട്ട ഒരു വ്യക്തി കൂടിയാണ്. അനവധി മലയാളികൾക്ക് ഡൽഹിയിൽ പലവിധത്തിലുള്ള സഹായം, യാത്രക്കും, ആശുപത്രി പ്രവേശനത്തിനും ഉൾപ്പെടെ ആവശ്യമായി വന്നപ്പോളൊക്കെ യാതൊരു സഹായവും പ്രത്യേക പ്രതിനിധിയുടെ ഓഫീസിൽ നിന്ന് ലഭ്യമായിട്ടില്ല എന്നതും ഓർക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇത്തരത്തിലൊരാളെ മറ്റൊരു മന്ത്രിമാരുടെ കൂടെയും നിയമിക്കാതെ കെ.രാധാകൃഷ്ണന്റെ ഓഫിസിനു മേൽ ‘സൂപ്പർ മന്ത്രിയായി’ അവരോധിച്ചത് അന്യായമാണെന്നും ദളിതരോടുള്ള സി.പി.എം അവഹേളനത്തിന്റെ പുതിയ രീതിയാണ് ഈ നിയമനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.