സ്ത്രീകളുടെ സുരക്ഷയ്ക്കായി പിങ്ക് പ്രൊട്ടക്ഷൻ പദ്ധതി

തിരുവനന്തപുരം: സ്ത്രീകളുടെ സുരക്ഷയ്ക്കായി പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ട് ആവിഷ്‌ക്കരിച്ച് പോലീസ്. സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങൾ, സൈബർ ലോകത്തെ അതിക്രമങ്ങൾ, പൊതുയിടങ്ങളിലെ അവഹേളനങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്നതിനായാണ് പോലീസ് പിങ്ക് പ്രൊട്ടക്ഷൻ പദ്ധതി ആവിഷ്‌ക്കരിച്ചത്. പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും സൈബർ ലോകത്തും സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് പുതിയ പദ്ധതിയ്ക്ക് രൂപം നൽകിയത്. സംസ്ഥാനത്ത് തിങ്കളാഴ്ച്ച മുതൽ ഈ സംവിധാനം നിലവിൽ വരും.

പത്ത് ഘടകങ്ങളാണ് ഈ പദ്ധതിയിൽ ഉണ്ടാകുക. ഗാർഹികപീഡനങ്ങൾ പലപ്പോഴും പോലീസ് അറിയുന്നത് പരാതികൾ ലഭിക്കുമ്പോൾ മാത്രമാണ്. ഇത്തരം പീഡനങ്ങൾ മുൻകൂട്ടി കണ്ട് തടയുന്നതിനാവശ്യമായ വിവരങ്ങൾ ലഭ്യമാക്കാൻ പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം സഹായിക്കും. വീടുകൾതോറും സഞ്ചരിച്ച് ഗാർഹികപീഡനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ് പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനത്തിന്റെ പ്രധാന ചുമതല. പഞ്ചായത്ത് അംഗങ്ങൾ, അയൽവാസികൾ, മറ്റ് നാട്ടുകാർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് പിങ്ക് ജനമൈത്രി ബീറ്റ് മേൽനടപടികൾക്കായി സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് കൈമാറും.

പ്രത്യേക പരിശീലനം ലഭിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പിങ്ക് ബീറ്റ് സംവിധാനം കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിലും സ്‌കൂൾ, കോളേജ്, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവയുടെ മുന്നിലും ബസ് സ്റ്റോപ്പുകളിലും ഇനി മുതൽ സാന്നിധ്യമുറപ്പിക്കും. ഇവരുടെ സഹായത്തിനായി 14 ജില്ലകളിലും പിങ്ക് കൺട്രോൾ റൂം പ്രവർത്തനസജ്ജമായിരിക്കും. ജനത്തിരക്കേറിയ പ്രദേശങ്ങളിൽ സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി പിങ്ക് ഷാഡോ പട്രോൾ ടീമിനെയും സംസ്ഥാനത്ത് നിയോഗിക്കും. വനിതാ ഉദ്യോഗസ്ഥർ മാത്രം ഉൾപ്പെടുന്ന ബുള്ളറ്റ് പട്രോൾ സംഘമായ പിങ്ക് റോമിയോയും തിങ്കളാഴ്ച നിലവിൽ വരും.