ലഹരി മരുന്ന് ഉപയോഗത്തെ തുടർന്ന് 2020 ൽ മരണപ്പെട്ടത് 93000 പേർ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

വാഷിംഗ്ടൺ: അമേരിക്കയിൽ അമിതമായ ലഹരി മരുന്ന് ഉപയോഗം മൂലം മരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. 2020 ൽ ലഹരി മരുന്ന് ഉപയോഗത്തെ തുടർന്ന് അമേരിക്കയിൽ മരണപ്പെട്ടവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയത്. ലഹരി മരുന്നിന്റെ അമിത ഉപയോഗത്തെ തുടർന്ന് 93000 പേരാണ് 2020 ൽ അമേരിക്കയിൽ മരണപ്പെട്ടത്. യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് ഇക്കാര്യം അറിയിച്ചത്. 2019 നേക്കാൾ 30 ശതമാനം വർധനവാണ് 2020 ൽ ഉണ്ടായിരിക്കുന്നതെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി. 72151 പേരാണ് 2019 ൽ ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ചതെന്നും യുഎസ് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ വ്യക്തമാക്കുന്നു.

സിന്തറ്റിക്ക് ഓപിയോഡ്സ് ഉപയോഗിച്ചുള്ള മരണമാണ് അമേരിക്കയിൽ കൂടുതതലായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊക്കെയ്ൻ മരണങ്ങളുടെ എണ്ണവും 2020 ൽ വർധിച്ചിട്ടുണ്ടെന്നും വേദന സംഹാരികളും മരണങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 1999 ന് ശേഷം 12 മാസത്തിനുള്ളിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതു 2020 ലാണെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഡ്രഗ് അബ്യൂസ് ഡയറക്ടർ ഡോ. നോറ വോൾ കൗ പറഞ്ഞു.

അമേരിക്കൻ ആരോഗ്യ രംഗത്ത് വലിയ പ്രതിസന്ധിയാണ് കോവിഡ് വ്യാപനം സൃഷ്ടിച്ചിരിക്കുന്നത്. മാനസിക സംഘർഷം വർധിച്ചതായിരിക്കാം ലഹരിയുടെ അമിത ഉപയോഗത്തിന് കാരണമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. കോവിഡ് വൈറസ് ബാധ കുറയുന്നതോടെ ഓവർഡോസ് വിഷയത്തിൽ കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമെന്ന് ജോൺ ഹോപ്കിൻസ് വൈസ് ഡീൻ ഓഫ് പബ്ലിക് ഹെൽത്ത് സർവീസ് ഡോ.ജോഷ്വ വ്യക്തമാക്കി.