ഇന്ത്യയിൽ 2020 ൽ 30 ലക്ഷത്തോളം കുട്ടികൾ ഡിടിപി വാക്സിന്റെ ആദ്യഡോസ് എടുത്തില്ല; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന

ജനീവ: ഇന്ത്യയിൽ 2020 ൽ 30 ലക്ഷത്തോളം കുട്ടികൾ ഡിടിപി വാക്സിന്റെ ആദ്യഡോസ് എടുത്തില്ലെന്ന് ലോകാരോഗ്യ സംഘടന. 2019 ലെ കണക്ക് താരതമ്യപ്പെടുത്തുമ്പോൾ ആഗോളതലത്തിൽ 35 ലക്ഷത്തിലധികം കുട്ടികൾ ഡിടിപി ആദ്യ ഡോസും, മുപ്പത് ലക്ഷം കുട്ടികൾ മീസിൽസ് (അഞ്ചാംപനി) ആദ്യ ഡോസും സ്വീകരിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ഡിടിപി വാക്സിനെടുക്കാത്ത കുട്ടികൾ ഏറ്റവുമധികമുള്ളത് ഇന്ത്യയിലാണ്. മുപ്പത്തിയഞ്ച് ലക്ഷത്തിലെ മുപ്പത് ലക്ഷവും ഇന്ത്യയിൽ നിന്നുള്ള കണക്കാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. 2019 ൽ 1,403,000 കുട്ടികൾക്കാണ് ഡിടിപി ആദ്യ ഡോസ് നഷ്ടപ്പെട്ടതെങ്കിൽ 2020 ൽ അത് 3,038,000 കുട്ടികളായി ഉയർന്നിരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയും യൂനിസെഫും പുറത്തുവിട്ട കണക്ക് സൂചിപ്പിക്കുന്നത്.

അപകടകാരികളായ പകർച്ചവ്യാധികൾക്കെതിരെ കുട്ടികളിലെടുക്കുന്ന വാക്സിനേഷനാണ് ഡിടിപി വാക്സിനേഷൻ. മൂന്ന് ഡോസുകളിലായാണ് ഡിടിപി വാക്‌സിനേഷൻ എടുക്കുന്നത്. ഡിഫ്ത്തീരിയ, പെർട്ടൂസിസ്, ടെറ്റനസ് എന്നീ രോഗങ്ങൾക്കെതിരെയാണ് ഈ വാക്സിൻ കുത്തിവെയ്ക്കുന്നത്.

ഇടത്തരം സാമ്പത്തികാവസ്ഥയുള്ള രാജ്യങ്ങളിൽ കുട്ടികളുടെ ആരോഗ്യം സുരക്ഷിതമല്ലെന്ന തരത്തിലുള്ള സൂചനകളാണ് കണക്കുകൾ പുറത്തുവരുമ്പോൾ ലഭിക്കുന്നത്. കോവിഡ് വൈറസ് മഹാമാരിയാണ് 2020 ൽ വാക്സിനേഷനുകളെയെല്ലാം പ്രതികൂലമായി ബാധിച്ചത്. ലോകത്ത് തന്നെ ഏതാണ്ട് രണ്ടര കോടിയോളം കുട്ടികൾക്ക് 2020 ൽ കോവിഡ് വ്യാപനത്തെ തുടർന്ന് വിവിധ വാക്സിനുകൾ ലഭിച്ചിട്ടില്ല. ചിലയിടങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങളായ ക്ലിനിക്കുകൾ പ്രവർത്തിച്ചില്ല. ചിലയിടങ്ങളിലാണെങ്കിൽ ക്ലിനിക്കുകളുണ്ടെങ്കിലും കോവിഡ് പേടിയിൽ ആളുകൾ മറ്റ് ആശുപത്രി ആവശ്യങ്ങൾക്ക് പുറത്തിറങ്ങിയില്ല.

കുട്ടികൾ വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാത്തത് ഭാവിയിൽ പലവിധ സങ്കീർണ്ണതകൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.