തിരുവനന്തപുരം: മഹാനിഘണ്ടു എഡിറ്റർ നിയമന വിവാദവുമായി ബന്ധപ്പെട്ട് കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലറോട് റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസ് വ്യവസ്ഥ ലംഘിച്ച് എഡിറ്ററെ നിയമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി.
മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും നിലവിലെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയുമായ ആർ മോഹനന്റെ ഭാര്യ ഡോ.പൂർണ്ണിമാ മോഹനനെ മഹാനിഘണ്ടു എഡിറ്ററായി നിയമിച്ചതിലാണ് ഗവർണർ വിശദീകരണം തേടിയിരിക്കുന്നത്.
മലയാള ഭാഷയിൽ ഒന്നാം ക്ലാസിലോ രണ്ടാം ക്ലാസിലോ നേടിയ ബിരുദമാണ് ലെക്‌സിക്കൻ എഡിറ്റർ തസ്തികയ്ക്ക് വേണ്ട അടിസ്ഥാന യോഗ്യതയെന്നാണ് സർവകലാശാല ഓർഡിനൻസിൽ വ്യക്തമാക്കുന്നത്. എന്നാൽ നിയമനത്തിനുള്ള വിജ്ഞാപനത്തിൽ പിഎച്ച്ഡി മലയാളം അല്ലെങ്കിൽ സംസ്‌കൃതം എന്നാക്കിയെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ആക്ഷൻ കമ്മിറ്റി പരാതിയിൽ ആരോപിക്കുന്നത്.

