വ്യാപാരികളുടെ വികാരം മനസ്സിലാക്കുന്നു; മറ്റൊരു രീതിയിലേക്ക് പോയാൽ നേരിടേണ്ട രീതിയിൽ നേരിടുമെന്ന് മുഖ്യമന്ത്രി

pinarayi

ന്യൂഡൽഹി: വ്യാഴാഴ്ച്ച കടകൾ തുറക്കുമെന്ന വ്യാപാരികളുടെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കടകൾ തുറക്കണം എന്നുതന്നെയാണ് എല്ലാവരുടെയും ആഗ്രഹമെന്നും പക്ഷേ, സാഹചര്യം അതിന് അനുവദിക്കുന്നില്ലെന്നതാണ് വസ്തുതയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാപാരികളുടെ വികാരം മനസ്സിലാക്കുകയും സർക്കാർ അവരുടെ ഒപ്പം നിൽക്കുകയും ചെയ്യുന്നു. എന്നാൽ വ്യാപാരികൾ മറ്റൊരു രീതിയിലേക്ക് പോകരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അങ്ങനെയൊരു നിലയുണ്ടായാൽ നേരിടേണ്ട രീതിയിൽ നേരിടുമെന്നാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകുന്നത്. സർക്കാർ പ്രഖ്യാപിക്കുന്ന ഇളവിന് കാത്തുനിൽക്കില്ലെന്നും വ്യാഴാഴ്ച കടകൾ തുറക്കുമെന്ന വ്യാപാരികളുടെ നിലപാടിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കില്ല. സാഹചര്യത്തിനനുസരിച്ച് പരമാവധി ഇളവുകൾ സർക്കാർ നൽകുന്നുണ്ട്. നിയന്ത്രണങ്ങൾ മനുഷ്യ ജീവൻ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. എ, ബി, സി വിഭാഗങ്ങളിലുള്ള, നിലവിൽ പ്രവർത്തിക്കാൻ അനുമതിയുള്ള കടകൾക്ക് എട്ട് മണി വരെ പ്രവർത്തനാനുമതി നൽകുമെന്നും ഇലക്ട്രോണിക്‌സ് കടകൾ കൂടുതൽ ദിവസങ്ങളിൽ തുറക്കാൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് തിങ്കൾ മുതൽ വെള്ളി വരെ ബാങ്കുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. നിയന്ത്രണം ഏർപ്പെടുത്തേണ്ട സ്ഥലങ്ങളിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കാൻ കളക്ടർമാർക്ക് അനുമതി നൽകാൻ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ പരിശോധന വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. രണ്ടരലക്ഷം സാമ്പിൾ വരെ പരിശോധിക്കാനാണ് തീരുമാനം. സംസ്ഥാനത്ത് ടിപിആർ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും പൊതുജനം സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.