തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥലംമാറ്റം. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്താണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഥലംമാറ്റം അടിയന്തരമായി നടപ്പാക്കാനാണ് അനിൽ കാന്ത് ഉത്തരവിറക്കിയിരിക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഈ വർഷം പൊലീസുകാർക്കു പൊതു സ്ഥലംമാറ്റം ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ച് ദിവസങ്ങൾക്കകമാണ് ഡിജിപിയുടെ ഉത്തരവ്.
അദ്ധ്യായന വർഷം ആരംഭിച്ച ശേഷമുള്ള ഈ മാറ്റം സേനയിലെ 30,000ത്തോളം ഉദ്യോഗസ്ഥരെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മിക്ക സ്റ്റേഷനിലും ഒന്നിലധികം പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിക്കുകയും ചെയ്തിരിക്കുകയാണ്. മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് സാധാരണ പോലീസ് ഉദ്യോഗസ്ഥരുടെ പൊതുസ്ഥലംമാറ്റം നടക്കുന്നത്.
കോവിഡ് വൈറസ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തിൽ പോലീസുകാർക്ക് ഇക്കുറി പൊതു സ്ഥലംമാറ്റം ഉണ്ടാകില്ലെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നത്. എന്നാൽ പക്ഷേ എല്ലാ ജില്ലാ പൊലീസ് മേധാവികളും അടിയന്തരമായി സ്ഥലംമാറ്റം നടപ്പാക്കാൻ അനിൽകാന്ത് നിർദ്ദേശം നൽകുകയായിരുന്നു. നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഓരോ സ്റ്റേഷനിലും 3 വർഷം സർവീസ് പൂർത്തിയാക്കിയ സിവിൽ പൊലീസ് ഓഫിസർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാർ എന്നിവർ 14 നകം അവരുടെ താൽപര്യം അറിയിക്കാൻ മേഖലാ ഐജിമാർ ഉത്തരവിട്ടു.
തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ മാറ്റം ആഗ്രഹിക്കുന്ന 3 സ്റ്റേഷനുകളിലേക്കു മുൻഗണനാ ക്രമത്തിൽ അപേക്ഷിച്ചു. ഞായറാഴ്ച കൊല്ലം റൂറലിൽ സ്ഥലംമാറ്റം നടപ്പാക്കി ഉത്തരവിറക്കി. പലർക്കും ചോദിച്ച 3 സ്ഥലങ്ങളിൽ ഒന്നിൽ പോലും മാറ്റം ലഭിച്ചില്ല. അതേസമയം ജൂനിയറായ പല പൊലീസുകാർക്കും ആവശ്യപ്പെട്ട സ്റ്റേഷനുകളിൽ സീനിയോറിറ്റി മറികടന്നും നിയമനം നൽകിയെന്നാണ് ആക്ഷേപം.

