അഞ്ചു മാസത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 1513 ബലാത്സംഗക്കേസുകൾ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ

തിരുവനന്തപുരം: അഞ്ചു മാസത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 1513 ബലാത്സംഗക്കേസുകൾ. ഇതിൽ 627 കേസുകളിൽ കുട്ടികളാണ് പീഡനത്തിന് ഇരയായിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഉണ്ടായിരിക്കുന്ന അതിക്രമത്തിന്റെ കണക്കുകൾ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് കേരളം. സംസ്ഥാനത്ത് കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അക്രമങ്ങൾ വർധിക്കുകയാണെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ കണക്കുകൾ.

ക്രൈം റെക്കോർഡ്സ് ബ്യൂറോയാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. 2021 ജനുവരി മുതൽ മെയ് മാസം വരെയുള്ള അഞ്ചു മാസത്തിനിടെയാണ് ഇത്രയേറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടെന്നതെന്നതാണ് ഏറ്റവും ഗൗരവകരമേറിയ വസ്തുത. ഈ കാലയളവിൽ പതിനഞ്ചു കുട്ടികൾക്ക് ലൈംഗികാതിക്രമത്തിനിടെ ജീവൻ നഷ്ടമായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോയ 89 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആറു കുട്ടികൾ ഉപേക്ഷിക്കപ്പെട്ടു. നിയമം മൂലം നിരോധിച്ച ശൈശവ വിവാഹ കേസുകൾ അഞ്ചെണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ടു. കുട്ടികൾക്ക് എതിരായ മറ്റു കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 897 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

കുട്ടികൾക്കെതിരായ അതിക്രമത്തിൽ ആകെ 1639 കേസുകൾ രജിസ്റ്റർ ചെയ്‌തെന്നും കഴിഞ്ഞ ഒന്നരവർഷത്തിനിടെ 43 കുട്ടികളാണ് കൊല്ലപ്പെട്ടതെന്നും 1,770 കുട്ടികൾ ബലാത്സംഗത്തിന് ഇരയായെന്നും കണക്കുകളിൽ നിന്നും വ്യക്തമാകുന്നു. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾ പോലും ലൈംഗികവൈകൃതത്തിന് ഇരയായെന്ന് ഉൾപ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ വർഷം ഇതുവരെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും മോശം പെരുമാറ്റത്തിനും മൊത്തം 5208 കേസുകളുണ്ട്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ 1,437 ലൈംഗികാതിക്രമ കേസുകൾ രജിസ്റ്റർ ചെയ്തു. 75 പേരെ തട്ടിക്കൊണ്ടു പോയി. മോശം പെരുമാറ്റത്തിന് 149 കേസുകളും ഭർത്തൃപീഡനത്തിന് 1159 കേസുകളും മറ്റതിക്രമങ്ങൾക്ക് 1502 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒന്നര വർഷമായി 2693 ബലാത്സംഗകേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2021 ൽ ആദ്യ അഞ്ചു മാസത്തിനിടെ ഒരു സ്ത്രീധന മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കഴിഞ്ഞ വർഷം സംസ്ഥാനത്താകെ ആറ് സ്ത്രീധന മരണങ്ങൾ മാത്രമെ നടന്നിട്ടുള്ളുവെന്നും പോലീസിന്റെ ക്രൈം സ്റ്റാറ്റിറ്റിക്സ് വ്യക്തമാക്കുന്നു.