ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജ; അറിയാം സിരിഷ ബാൻഡ്‌ലയെ കുറിച്ച്

ഹൂസ്റ്റൺ: ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായി സിരിഷ ബാൻഡ്‌ല. ഞായറാഴ്ച ബഹിരാകാശംതൊട്ട് ഭൂമിയിൽ തിരിച്ചെത്തിയ ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസണിന്റെ സംഘത്തിലെ അംഗമായിരുന്നു എയ്റോനോട്ടിക്കൽ എഞ്ചിനീയറായ സിരിഷ.

ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി എട്ടുമണിക്ക് യു.എസിലെ ന്യൂമെക്‌സിക്കോയിൽ നിന്ന് വെർജിൻ ഗാലക്റ്റിക് റോക്കറ്റ് വിമാനത്തിലാണ് സംഘം പുറപ്പെട്ടത്. 8.55-ന് പേടകം വാഹിനിയിൽനിന്ന് വേർപെട്ടു. ദൗത്യം വിജയകരമായി പൂർത്തിയാക്കി മിനിറ്റുകൾക്കുള്ളിൽ മടക്ക യാത്ര ആരംഭിച്ചു. 9.09-ന് തിരിച്ച് ഭൂമി തൊടുകയും ചെയ്തു. യൂണിറ്റി 22 എന്ന പേരിലുള്ള പരീക്ഷണപ്പറക്കലാണ് വിജയകരമായി പൂർത്തിയാക്കിയത്. 2.8 ലക്ഷം അടി ഉയരത്തിൽ നിന്നാണ് വാഹനം ഭൂമിയിലേക്ക് തിരിച്ചത്.

സംഘത്തിലെ അംഗമായിരുന്ന ഇന്ത്യൻ വംശജ സിരിഷ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് ജനിച്ചതെങ്കിലും പഠനം നടത്തിയതും വളർന്നതുമെല്ലാം യുഎസിലാണ്. റിസർച്ച് എക്സ്പീരിയൻസ് ആയിട്ടാണ് സിരിഷ സംഘത്തിലുണ്ടായിരുന്നത്. ദൗത്യം വിജയിച്ചതോടെ കൽപന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്ത് എത്തുന്ന ഇന്ത്യൻ വംശജ എന്ന നേട്ടം സിരിഷ സ്വന്തമാക്കി.

തന്റെ നാലാം വയസിലാണ് സിരിഷ ബാൻഡ്‌ല യുഎസിലേക്ക് പോകുന്നത്. 2011-ൽ പാർഡ്യൂ സർവകലാശാലയിലെ എയ്റോനോട്ടിക് ആൻഡ് ആസ്ട്രോനോട്ടിക്സിൽ നിന്ന് സയൻസ് ബിരുദം നേടിയ സിരിഷ 2015-ൽ ജോർജ് വാഷിങ്ടൺ സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. നാസയിൽ ബഹിരാകാശ യാത്രികയാകായിരുന്നു സിരിഷ ആഗ്രഹിച്ചിരുന്നെങ്കിലും കാഴ്ചശക്തി കുറവ് കാരണം ഇത് നിറവേറ്റാനായില്ല. പാർഡ്യൂ സർവകലാശാലയിലെ ഒരു പ്രൊഫസർ വാണിജ്യ ബഹിരാകാശ വിമാന മേഖലയിലെ അവസരങ്ങളെ കുറിച്ച് പറഞ്ഞതോടെയാണ് റിച്ചാർഡ് ബ്രാൻസണിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സിരിഷ തീരുമാനിച്ചത്. ഈ തീരുമാനമാണ് ഇന്ന് സിരിഷയെ നിർണ്ണായക നേട്ടത്തിലേക്കെത്തിച്ചത്.