കോവിഡ് ; മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകി ഐഎംഎ

covid

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വീഴ്ച്ച വരുത്തരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. രോഗ വ്യാപനത്തിന്റെ നിർണായക ഘട്ടത്തിൽ രാജ്യത്തെ പലയിടത്തും അധികൃതരും പൊതുജനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിൽ ഐഎംഎ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ നിന്നും അടുത്തിടെയാണ് രാജ്യം പുറത്തുകടക്കുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാരുകളും പൊതുജനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വലിയതോതിൽ കൂട്ടംചേരുന്നത് അപകടകരമാണെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി. വിനോദ സഞ്ചാരം, തീർത്ഥാടന യാത്ര, മതപരമായ ആഘോഷങ്ങൾ എന്നിവയെല്ലാം ആവശ്യമാണ്. എന്നാൽ ഇവയെല്ലാം അനുവദിക്കാൻ കുറച്ചുമാസങ്ങൾ കൂടി കാത്തിരിക്കണം. ഇത്തരം ഇടങ്ങളിൽ വാക്സിൻ എടുക്കാതെ ആളുകൾ കൂട്ടമായെത്തുന്നത് കോവിഡ് മൂന്നാം തരംഗത്തിന്റെ അതിവേഗ വ്യാപനത്തിന് ഇടയാക്കുമെന്നും ഐഎംഎ പറയുന്നു.

കോവിഡ് ബാധിക്കുന്ന രോഗികളെ ചികിത്സിക്കുകയും അതിലൂടെ സാമ്പത്തിക മേഖലയിൽ ആഘാതങ്ങൾ ഉണ്ടാവുകയും ചെയ്യുന്നതിനേക്കാൾ നല്ലത് സാമ്പത്തിക നഷ്ടം സഹിച്ച് ഇത്തരം വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതാണെന്നും വാക്സിനേഷനിലൂടെയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതു വഴിയും രണ്ടാം തരംഗത്തിന്റെ ആഘാതം ലഘൂകരിക്കാനായിട്ടുണ്ടെന്നും ഐഎംഎ വിശദമാക്കി.