ശബരി റെയിൽ പാതയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ച് കേന്ദ്രം; സഫലമാകുന്നത് മലയോര ജനതയുടെ സ്വപ്‌ന പദ്ധതി

ഇടുക്കി: ശബരി റെയിൽ പാതയ്ക്ക് പച്ചക്കൊടി കാട്ടി കേന്ദ്ര റെയിൽവേ മന്ത്രാലയം. പദ്ധതിയുടെ ആകെ ചെലവിന്റെ അമ്പത് ശതമാനം സംസ്ഥാന സർക്കാർ ഏറ്റെടുക്കാമെന്ന് അറിയിച്ചതോടെയാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്. ആയിരക്കണക്കിന് ശബരിമല തീർത്ഥാടകരുടെയും മലയോര ജനതയുടെയും സ്വപ്‌ന പദ്ധതിയാണ് വീണ്ടും ട്രാക്കിലായിരിക്കുന്നത്.

ഡീൻ കുര്യാക്കോസ് എംപിയുടെ കത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി പദ്ധതിയുമായി റെയിൽവേ മുന്നോട്ട് പോകുകയാണെന്ന വിവരം അറിയിച്ചത്. പദ്ധതി അനന്തമായി നീണ്ടുപോകാൻ കാരണം ാട്ടുകാരുടെ എതിർപ്പും മാറി മാറി വന്ന സംസ്ഥാന സർക്കാരുകളുടെ താത്പര്യമില്ലായ്മയുമാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

1997- 98 ലെ കേന്ദ്ര റെയിൽവേ ബഡ്ജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. 116 കിലോ മീറ്റർ ദൈർഘ്യമുള്ള അങ്കമാലി- ശബരിമല റെയിൽ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 550 കോടി രൂപയായിരുന്നു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. പെരിയാർ ടൈഗർ റിസർവിലൂടെ കടന്നുപോകേണ്ടതിനാൽ സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം അഞ്ച് കിലോ മീറ്റർ കുറച്ച് പാത എരുമേലി വരെയാക്കി. 2002-ൽ അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കിലോമീറ്റർ ദൂരത്തിന്റെ ഫൈനൽ ലൊക്കേഷൻ സർവേ പൂർത്തിയായി.

സ്ഥലമേറ്റെടുപ്പിനെതിരെ ചിലർ കോടതിയെ സമീപിച്ചതും സംസ്ഥാന സർക്കാരിന്റെ നിസഹകരണവും കാരണമാണ് പദ്ധതി പിന്നീട് മുന്നോട്ടു പോകാതിരുന്നതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. 2017 ആയപ്പോഴേക്കും പദ്ധതി തുക 550 കോടിയിൽ നിന്ന് 2815 കോടി രൂപയായി. തുടർന്ന് പുതുക്കിയ പദ്ധതി തുകയുടെ അമ്പത് ശതമാനം സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.

എന്നാൽ മുഴുവൻ തുകയും കേന്ദ്രം തന്നെ വഹിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു കേരളം. പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്താൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെയാണ് വീണ്ടും സജീവമായത്. സംസ്ഥാനത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സംസ്ഥാന റെയിൽവേ വികസന കോർപ്പറേഷൻ പദ്ധതിയുടെ റിവേഴ്‌സ് എസ്റ്റിമേറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. രാമപുരം മുതൽ എരുമേലി വരെയുള്ള 41 കിലോമീറ്റർ ദൂരത്തെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ ലിഡാർ സർവേ ഇനി പൂർത്തിയാക്കണം. മഴ മാറിയാലുടൻ ഏരിയൽ സർവേ ആരംഭിക്കും. ഇപ്പോഴത്തെ കണക്കനുസരിച്ച് അങ്കമാലി മുതൽ എരുമേലി വരെയുള്ള 70 കിലോമീറ്റർ മാത്രം പൂർത്തിയാക്കാൻ 2825 കോടി രൂപ ചെലവ് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.