കേന്ദ്ര സർക്കാർ നൽകുന്ന പട്ടികജാതി ക്ഷേമഫണ്ട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സി പി എം നേതാക്കൾ തട്ടിയെടുക്കുന്നു; സർക്കാർ നടപടി സ്വീകരിച്ചില്ലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: എസ്‌സി-എസ്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പട്ടികജാതി ക്ഷേമഫണ്ട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സി പി എം നേതാക്കൾ തട്ടിയെടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗത്തിന്റെ അമ്മയുടേയും അച്ഛന്റെയും അക്കൗണ്ടിലേക്ക് ട്രഷറി വഴി പണം എത്തിയെന്ന് എസ് സി പ്രമോട്ടർ പരാതി നൽകിയിട്ടും സർക്കാർ അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 2016 മുതൽ പണം വരുന്നുണ്ടെങ്കിലും ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ല. പാവപ്പെട്ട പട്ടികജാതിക്കാർക്ക് കിട്ടേണ്ട പണം അക്കൗണ്ട് നമ്പർ മാറ്റി സിപിഎമ്മുകാർ തട്ടിയെടുക്കുകയാണ്. ഈ കേസിൽ പൊലീസ് എഫ്‌ഐആർ ഇട്ടെങ്കിലും അവരുടെ അനാസ്ഥ കാരണം പ്രതികൾക്ക് ജാമ്യം ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ എല്ലാ നഗരസഭകളിലും ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ട്. തിരുവനന്തപുരത്ത് കണ്ടെത്തിയത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. എസ്‌സി പ്രമോട്ടർമാർ വഴിയാണ് അഴിമതി നടക്കുന്നത്. പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന എകെ ബാലന് അഴിമതിയുടെ കാര്യങ്ങൾ നേരത്തെ അറിയാമായിരുന്നെങ്കിലും അദ്ദേഹം കണ്ണടച്ചവെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും പഠനത്തിനും മറ്റു കാര്യത്തിനുമായി പട്ടികജാതി വിഭാഗത്തിന് കിട്ടേണ്ട പണം സിപിഎം നേതാക്കൾ അടിച്ചു മാറ്റിയത് ഉന്നത നേതാക്കൾ അറിഞ്ഞിട്ടും അഴിമതി മറച്ചുവച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു. കേസിൽ സമഗ്രമായ അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന പട്ടികജാതി കമ്മീഷനുകളും മുഖ്യമന്ത്രിയും പ്രശ്‌നത്തിൽ ഇടപെടണം. ട്രഷറി ഉദ്യോഗസ്ഥർക്കും പട്ടികജാതി വകുപ്പിലെ ഉദ്യോഗസ്ഥർക്കും സംഭവത്തിൽ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.