പരിസ്ഥിതി ലംഘനങ്ങൾക്കെതിരെ കർശന നടപടി; അനുമതിയില്ലാതെ നടത്തിയ പ്രവർത്തനങ്ങൾ പൂർവ്വസ്ഥിതിയിലാക്കി വൻപിഴ ചുമത്തും

ന്യൂഡൽഹി: പരിസ്ഥിതി ലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പരിസ്ഥിതി മന്ത്രാലയത്തിന്റേതാണ് തീരുമാനം. അനുമതി നൽകാൻ കഴിയാത്ത പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെങ്കിൽ അവ പൊളിച്ച് നീക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. അനുമതിയില്ലാതെ നടത്തിയ പ്രവർത്തനങ്ങൾ പൂർവ്വസ്ഥിതിയിലാക്കി വൻപിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇതുസംബന്ധിച്ച മാർഗ നിർദ്ദേശങ്ങളും പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. നിയമലംഘനം നടന്ന പദ്ധതികളുടെ പ്രവർത്തനം ആരംഭിച്ചിട്ടില്ലെങ്കിൽ പദ്ധതി ചെലവിന്റെ ഒരു ശതമാനം പിഴയായി ഈടാക്കുമെന്ന് മാർഗ നിർദ്ദേശത്തിൽ പറയുന്നു. പ്രവർത്തനം തുടങ്ങിയിട്ടുണ്ടെങ്കിൽ പദ്ധതി ചെലവിന്റെ ഒരു ശതമാനവും വിറ്റുവരവിന്റെ കാൽശതമാനവുമായിരിക്കും പിഴയായി ഈടാക്കുക.

കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളും മറ്റു സർക്കാർ ഏജൻസികളുമാണ് നിയന്ത്രണങ്ങളും നടപടികളും സ്വീകരിക്കേണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.