മരംമുറി കേസ്; ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി

കോഴിക്കോട്: മരംമുറിക്കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. വനംമന്ത്രി എ.കെ.ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഐ.എഫ്.എസ്. റാങ്കിലുളളവർക്കെതിരായ നടപടി സംബന്ധിച്ചുളള തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മരംമുറിക്കേസിൽ വകുപ്പുതല അന്വേഷണം പൂർത്തിയായെന്നും ഇതുസംബന്ധിച്ച റിപ്പോർട്ട് ലഭിച്ചെന്നും അദ്ദേഹം വിശദമാക്കി. റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്. വയനാട്ടിൽ നിന്ന് മരംമുറിച്ചാൽ അത് കടത്തിക്കൊണ്ടുവരുന്നതിനുളള ഒരു വഴി ലക്കിടി ചെക്പോസ്റ്റാണ്. മരംകടത്തി എന്നുപറയുന്ന ദിവസങ്ങളിൽ ലക്കിടി ചെക്പോസ്റ്റിൽ പരിശോധനകൾ നടന്നതായി റെക്കോഡുകളിൽ കാണുന്നില്ല. അന്ന് ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സമാനമായ സംഭവമാണ് അടിമാലിയിലും ഉണ്ടായത്. അവിടെയുള്ള ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിച്ചു. ഉദ്യോഗസ്ഥന്മാർ പരസ്പരം ഭീഷണിപ്പെടുത്തിയെന്നതാണ് മറ്റൊരു ആരോപണം. അത് അന്വേഷിച്ച് നേരത്തേ തന്നെ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ വനംവകുപ്പ് നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഎഫ്എസ് ഉദ്യോഗസ്ഥർക്കുളള ശിക്ഷാനടപടികൾ വനംവകുപ്പിന് ചെയ്യാൻ സാധിക്കില്ല. ശിക്ഷാനടപടികൾ സംബന്ധിച്ച വകുപ്പിന്റെ ശുപാർശ വനംവകുപ്പ് മന്ത്രി കണ്ടതിന് ശേഷം ചീഫ് സെക്രട്ടറിക്ക് അയക്കണം. അവിടെ നിന്ന് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പക്കലെത്തിയാൽ മാത്രമെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂവെന്നും അതുകൊണ്ടുമാത്രമാണ് നടപടികൾ വൈകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കുറ്റകൃത്യത്തിൽ ഏർപ്പെട്ടവർക്ക് ശിക്ഷ ലഭിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഉറപ്പു നൽകി.