കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം പിന്മാറാൻ ആരംഭിച്ചതിന് പിന്നാലെ ഇറാനുമായി പങ്കിടുന്ന അതിർത്തി പിടിച്ചെടുത്ത് താലിബാൻ ഭീകരർ. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഒരു പ്രധാന ജില്ലയുടെ നിയന്ത്രണമാണ് താലിബാൻ കയ്യടക്കിയത്. വളരെ വേഗത്തിലാണ് താലിബാൻ അതിർത്തി പ്രദേശങ്ങളിൽ മേധാവിത്വം സ്ഥാപിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട്.
ഇറാൻ, താജിക്കിസ്താൻ, തുർക്ക്മെനിസ്താൻ, ചൈന, പാകിസ്താൻ തുടങ്ങി അഞ്ച് രാജ്യങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽ ഇപ്പോൾ താലിബാൻ സാന്നിദ്ധ്യം ശക്തമാണെന്നാണ് വിവരം. അഫ്ഗാനിസ്താനിലെ നാറ്റോ സഖ്യസേന പിന്മാറാൻ തുടങ്ങിയതോടെയാണ് താലിബാൻ തങ്ങളുടെ നീക്കങ്ങൾ വേഗത്തിലാക്കിയത്. ഉസ്ബെക്കിസ്താന്റെ അതിർത്തിയിലുള്ള വടക്കൻ ബാൽക്ക് പ്രവിശ്യയിൽ താലിബാനും അഫ്ഗാൻ സേനയും പോരാട്ടം നടക്കുകയാണ്. താലിബാനിൽ നിന്നും രക്ഷപ്പെടുന്നതിനായി മാദ്ധ്യമ പ്രവർത്തകരടക്കം അയൽ രാജ്യത്തേക്ക് പാലായനം ചെയ്യുന്ന കാഴ്ച്ചകളും കാണപ്പെടുന്നു.
താലിബാന്റെ നീക്കം ചൈനയ്ക്കും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ചൈനയുടെയും പാകിസ്ഥാന്റെയും അതിർത്തിയായ വടക്കൻ പ്രവിശ്യയായ ബദാക്ഷന്റെ ഭൂരിഭാഗവും താലിബാൻ കൈവശപ്പെടുത്തിയിട്ടുണ്ട്. ആയിരത്തിലധികം അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥരാണ് ജീവൻ രക്ഷിക്കാനായി ഇവിടെ നിന്നും താജിക്കിസ്താനിലേക്ക് പലായനം ചെയ്തു. മേഖലയിലെ പൊലീസ് ആസ്ഥാനം ഉൾപ്പെടെ നഗരത്തിലെ പ്രധാന സർക്കാർ കെട്ടിടങ്ങൾ താലിബാൻ നേരത്തെ തന്നെ പിടിച്ചെടുത്തിരുന്നു.
താലിബാന്റെ നീക്കം ചൈനയിലെ ന്യൂനപക്ഷ ഉയ്ഘർ വിഘടനവാദ സംഘടനയായ ഈസ്റ്റ് തുർക്കെസ്താൻ ഇസ്ലാമിക് മൂവ്മെന്റിനെ (ഇ ടി ഐ എം) ശക്തമാക്കുമെന്നാണ് ചൈനയെ അലട്ടുന്ന ഭയം. അഫ്ഗാനിസ്ഥാനിൽ താലിബാൻ ശക്തമായാൽ പാക് താലിബാനും ശക്തി പ്രാപിക്കും. ഇത് പാകിസ്ഥാനിൽ പുരോഗമിക്കുന്ന ചൈനയുടെ നിർണായക പദ്ധതികൾ അവതാളത്തിലാക്കിയേക്കാമെന്നും ചൈന ഭയപ്പെടുന്നു. ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി)യുടെ നിർമ്മാണത്തെ പിന്നോട്ട് വലിക്കാനും ഇത് ഇടയാക്കിയേക്കുമെന്നാണ് ചൈന കരുതുന്നത്. ഈ പദ്ധതി കടന്നുപോകുന്ന പ്രദേശത്തിന്റെ രാഷ്ട്രീയ അസ്ഥിരതയും സുരക്ഷയും കണക്കിലെടുത്ത് സിപിഇസിയുടെ ഉന്നത ഉദ്യോഗസ്ഥർ പാകിസ്ഥാനിലെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ പോലും ശ്രമിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഉയ്ഘർ മുസ്ലീങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ ഇസ്ലാമിക് സ്റ്റേറ്റ് അടക്കം ചൈനയ്ക്കെതിരെ മുന്നറിയിപ്പ് നൽകുന്ന വീഡിയോകൾ പുറത്തു വന്നിരുന്നു.