ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ പുന:സംഘടനയിൽ സഹകരണ മന്ത്രാലയം രൂപീകരിച്ചതിനെ കുറിച്ചും അതിന്റെ ചുമതല ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നൽകിയതിനെ കുറിച്ചുമുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കേന്ദ്രത്തിന്റെ പുതിയ നീക്കത്തിന് പിന്നിൽ വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കേരളം ഉൾപ്പെടെ സഹകരണ മേഖലയ്ക്ക് വലിയ സ്വാധീനമുള്ള സംസ്ഥാനങ്ങളെ നിയന്ത്രിക്കാൻ വേണ്ടിയാണ് കേന്ദ്രം പദ്ധതിയിടുന്നതെന്നാണ് പ്രതിപക്ഷം വിമർശിക്കുന്നത്.
രാജ്യത്ത് സഹകരണ മന്ത്രാലയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് ജൂലൈ ആറിനാണ്. സഹകരണ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വ്യക്തമായ രൂപം ഇതുവരെ പുറത്തു വന്നിട്ടില്ല. രാജ്യത്തെ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഭരണപരമായും നയപരമായും നിയമപരമായുമുള്ള ചട്ടക്കൂട്ട് തയ്യാറാക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. സഹകരണ മേഖലയിൽ വ്യവസായ സൗഹാർദപരമായ സാഹചര്യമൊരുക്കും, വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സഹകരണ സംഘങ്ങൾ സ്ഥാപിക്കും തുടങ്ങിയ കാര്യങ്ങളും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സഹകരണ മന്ത്രാലയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി കൂടിക്കാഴ്ചയ്ക്കോ ചർച്ചയ്ക്കോ കേന്ദ്രം തയ്യാറായിട്ടില്ല. സഹകരണം സംസ്ഥാന വിഷയമാണ്. ഇത് മറികടന്നുള്ള കേന്ദ്രനീക്കം തങ്ങളുടെ അധികാരത്തെ ദുർബലപ്പെടുത്തുമോയെന്നാണ് സംസ്ഥാനങ്ങളുടെ ആശങ്ക. സഹകരണ മന്ത്രാലയം പൂർണ തോതിൽ പ്രവർത്തന സജ്ജമായാൽ രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിന്റെ ഭരണ-നിയമ-നിയന്ത്രണ കാര്യത്തിലെല്ലാം കേന്ദ്രത്തിന്റെ ഇടപെടലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ എതിർപ്പുന്നയിച്ച് ഇടതുപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം സഹകരണ സൊസൈറ്റികൾ സംസ്ഥാന വിഷയമാണെന്നിരിക്കെയുള്ള ഈ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. സഹകരണം സംസ്ഥാന വിഷയമാണെന്നും അവിടെ പുതിയൊരു കേന്ദ്ര മന്ത്രാലയത്തിനു പ്രസക്തിയില്ലെന്നും ഫെഡറൽ സംവിധാനത്തെ ഹനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേറ്റുകൾക്ക് വൻതുക ലോൺ നൽകി പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിച്ചതിന് പിന്നാലെ രാജ്യത്തെ സഹകരണ ബാങ്കുകളിലെ വൻ നിക്ഷേപവും കൊള്ളയടിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഹകരണ മന്ത്രാലയം രൂപീകരിച്ചു കൊണ്ടുള്ള തീരുമാനം അപകടകരമാണെന്നാണ് മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം.

