തിരുവനന്തപുരം: സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ച് കേരള വനിതാ കമ്മീഷൻ. 1961-ലെ സ്ത്രീധന നിരോധന ആക്ട് വകുപ്പ് മൂന്ന് ഉപവകുപ്പ് രണ്ടിൽ വിവാഹ സമയത്ത് വധൂവരന്മാർക്ക് നൽകുന്ന സമ്മാനം സ്ത്രീധനമായി കരുതപ്പെടുന്നതല്ലെന്ന് പറയുന്നു. സമ്മാനം നൽകുന്നു എന്ന വ്യാജേന കേരളത്തിലെ വിവാഹങ്ങളിൽ പരോക്ഷമായ സ്ത്രീധനക്കൈമാറ്റമാണ് നടക്കുന്നതെന്ന് കമ്മീഷൻ പറയുന്നു. അപ്രകാരം വിവാഹം നടന്നാൽ സ്ത്രീധന നിരോധന ആക്ട് പ്രകാരമുള്ള കുറ്റം ചുമത്തി കേസ് ചാർജ് ചെയ്യുന്നില്ലെന്നും എന്നാൽ വിവാഹിതയായ സ്ത്രീയ്ക്ക് ജീവഹാനി സംഭവിച്ചതിനു ശേഷം മാത്രമാണ് ഈ വകുപ്പ് ചുമത്തുന്നതെന്നും കമ്മിീഷൻ വ്യക്തമാക്കി.
1985 ലെ സ്ത്രീധന നിരോധനം (വധുവിനും വരനും ലഭിക്കുന്ന സമ്മാനങ്ങൾ അടങ്ങിയ പട്ടിക പരിപാലിക്കുന്ന ചട്ടങ്ങൾ) ചട്ടം 5 ആയി ‘വിവാഹത്തിന് സമ്മാനം കിട്ടിയവയുടെ ലിസ്റ്റ് തയാറാക്കി വരന്റെയും വധുവിന്റെയും കൂടാതെ അവരുടെ രക്ഷാകർത്താക്കളുടെയും കൈയ്യൊപ്പോടെ ഒരു നോട്ടറിയുടെ മുമ്പാകെ സാക്ഷ്യപ്പെടുത്തി വിവാഹം രജിസ്റ്റർ ചെയ്യുതിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കണമെന്നാണ് വനിതാ കമ്മീഷന്റെ നിർദ്ദേശം. ഇതുസംബന്ധിച്ച സത്യവാങ്മൂലം വധുവിന്റെ മാതാപിതാക്കൾ/രക്ഷാകർത്താക്കൾ ബന്ധപ്പെട്ട സ്ത്രീധന നിരോധന ഓഫീസർക്ക് കൈമാറാവുന്നതാണ് എന്ന് ചേർക്കണമെന്നും കമ്മീഷൻ സർക്കാരിന് നൽകിയ ശുപാർശയിൽ വ്യക്തമാക്കുന്നു.
വകുപ്പ് നാല് എ പ്രകാരം സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹവുമായി ബന്ധപ്പെട്ട് സ്വർണാഭരണങ്ങൾ, സ്വർണക്കടകൾ എന്നിവയുടെ പരസ്യങ്ങൾ പത്ര-ദൃശ്യ മാദ്ധ്യമങ്ങളിൽ വ്യാപകമാണെന്ന് കമ്മീഷൻ നിരീക്ഷിക്കുന്നു. നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള നടപടികൾ ഇവർ കൃത്യമായി സ്വീകരിക്കുന്നില്ല. വകുപ്പ് എട്ട് ബി പ്രകാരം സ്ത്രീധന നിരോധന ഓഫീസർമാർ, ഉപദേശക സമിതി എന്നിവയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു.
സ്ത്രീധനത്തിന്റെ പേരിൽ വിവാഹിതരായ സ്ത്രീകൾക്ക് നേരെ കുടുംബങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രചാരണം നടത്താനും വനിതാ കമ്മീഷൻ തീരുമാനിച്ചു. സാമൂഹ്യമാദ്ധ്യമങ്ങൾ, പത്രങ്ങൾ, എഫ്എം റേഡിയോ തുടങ്ങിയവയിലൂടെയുള്ള സമഗ്രമായ ദൃശ്യ-ശ്രാവ്യ പ്രചാരണം നടത്താനാണ് കമ്മീഷൻ പദ്ധതിയിടുന്നത്.

