ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ നേരിടാൻ അടിയന്തര പാക്കേജ് അനുവദിച്ച് കേന്ദ്ര സർക്കാർ. 23,123 കോടിയുടെ അടിയന്തര പാക്കേജ് അനുവദിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. വ്യാഴാഴ്ച്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
പുനഃസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗമാണിത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഈ ഫണ്ട് സമാഹരിക്കുമെന്നാണ് ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചിരിക്കുന്നത്. പാക്കേജിൽ 15000 കോടി രൂപയാണ് കേന്ദ്രസർക്കാരിന്റെ വിഹിതം. 8000 കോടി കണ്ടെത്തേണ്ട ചുമതല സംസ്ഥാന സർക്കാരുകൾക്കാണ്. ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ വേണ്ടിയാണ് പ്രധാനമായും പണം കണ്ടെത്തുന്നത്.
അതേസമയം നാളികേര വികസന ബോർഡ് പുനഃസംഘടിപ്പിക്കാനും ഇന്നു ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ബോർഡ് പ്രസിഡന്റാകുക ദ്യോഗസ്ഥ തലത്തിലുള്ള ആളായിരിക്കില്ലെന്നും തെങ്ങ് കൃഷിയെക്കുറിച്ച് പ്രായോഗിക അറിവും ധാരണയുമുള്ള ആളെയായിരിക്കും പ്രസിഡന്റാകുകയെന്നും മന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി. ബോർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കർഷകരുടെ കൂട്ടായ്മകൾ രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കർഷകർക്ക് ഒരു ലക്ഷം കോടി രൂപയുടെ സഹായം നൽകാനും കാർഷികോൽപന്ന വിപണന സമിതികൾ ശക്തിപ്പെടുത്താനും മന്ച്രിസഭാ യോഗത്തിൽ തീരുമാനിച്ചു. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി നീക്കിവെച്ച ഒരു ലക്ഷം കോടി രൂപ കാർഷികോൽപന്നങ്ങളുടെ സംഭരണത്തിനായി വിനിയോഗിക്കുമെന്നും അദ്ദേഗഹം കൂട്ടിച്ചേർത്തു.

