തിരുവനന്തപുരം: ആത്മാഭിമാനമുണ്ടെങ്കിൽ കേരള കോൺഗ്രസ് മാണി വിഭാഗം എൽ.ഡി.എഫിന് നൽകിയിരിക്കുന്ന പിന്തുണ പിൻവലിക്കണമെന്ന് പി.സി. ജോർജ്. നിയമസഭയിലെ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് കെ.എം. മാണി അഴിമതിക്കാരൻ ആയിരുന്നെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിയെ അറിയിച്ചുവെന്ന വാർത്തകൾ പുറത്തു വന്നതോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കെ.എം. മാണി അഴിമതിക്കാരനാണെന്നാണ് ഇടതുമുന്നണിയുടെ എക്കാലത്തേയും നിലപാടെന്നും പിതാവിനെപ്പറ്റി വൃത്തികേട് പറയുന്ന പാർട്ടിയിൽ പോയി ജോസ് കെ. മാണി ചേർന്നത് തന്നെ അപമാനകരമാണെന്നും പി സി ജോർജ് കുറ്റപ്പെടുത്തി. ‘പിതാവ് അഴിമതിക്കാരനാണെന്ന് സുപ്രീം കോടതിയിൽ പറഞ്ഞ സി.പി.എമ്മിനൊപ്പം ഇനി നിൽക്കില്ലെന്നാണ് ജോസ് കെ. മാണി തീരുമാനിക്കേണ്ടത്. അതിനുള്ള ധാർമിക ഉത്തരവാദിത്തം ജോസ് കെ. മാണിക്കുണ്ട്. കെഎം മാണിയോട് സ്‌നേഹമുള്ള പ്രവർത്തകരെങ്കിലും ഇടതുപക്ഷത്തിനുള്ള പിന്തുണ പിൻവലിക്കാൻ തയ്യാറാവണം. അല്ലാത്തപക്ഷം കെ.എം മാണി അഴിതിക്കാരനായിരുന്നുവെന്ന് ജോസ് കെ മാണി സമ്മതിക്കുകയാണെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.

