ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനൊരുങ്ങി സി പി എം. പോളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ഇന്ധനവില വർധനക്കെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.
എക്സൈസ് ഡ്യൂട്ടി കുറച്ചു വിലവർധനവ് തടയാൻ നരേന്ദ്ര മോദി സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ആശങ്ക മറികടക്കാൻ സൗജന്യമായി എല്ലാവരിലേക്കും വാക്സിൻ എത്തിക്കാൻ മോദി സർക്കാർ തയ്യാറാവണമെന്ന് പോളിറ്റ് ബ്യുറോ ആവശ്യപ്പെട്ടു. രാജ്യത്തെ ആയുധ നിർമാണ ശാലകളിലെ സമരം നിരോധിച്ച കേന്ദ്രസർക്കാർ വിജ്ഞാപനം ഭരണഘടന വിരുദ്ധമാണെന്നും വിജ്ഞാപനം ഉടൻ പിൻവലിക്കണമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
റഫാൽ ഇടപാടിൽ JPC അന്വേഷണം വേണമെന്നും പ്രധാനമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും ഉള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം വിശദമാക്കി. അതേസമയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനവും നടന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ തെറ്റ് പറ്റിയതായി ബംഗാൾ ഘടകം സ്വയം വിമർശനം നടത്തി. പൊതുജനങ്ങൾക്കിടയിൽ പാർട്ടി അന്യവൽക്കരിക്കപ്പെട്ടെന്നും രാഷ്ട്രീയമായും സംഘടനാപരമായും പാർട്ടി പരാജയപ്പെട്ടെന്നും യോഗത്തിൽ വിലയിരുത്തി. സംയുക്ത മോർച്ചയെക്കുറിച്ച് ജനങ്ങളിൽ വിശ്വാസം വളർത്താൻ കഴിഞ്ഞില്ലെന്നും യോഗത്തിൽ അവലോകനം ചെയ്തു.

