കൊടി സുനിയും മുഹമ്മദ് ഷാഫിയും സ്വർണ്ണം തട്ടിയെടുക്കാൻ സഹായിച്ചു; നിർണായക മൊഴി നൽകി അർജുൻ ആയങ്കി

കണ്ണൂർ: സ്വർണ്ണക്കൊള്ള കേസിൽ ടി.പി കേസ് പ്രതികൾക്ക് പങ്കാളിത്തം. അർജുൻ ആയങ്കിയാണ് ഇതുസംബന്ധിച്ച മൊഴി നൽകിയത്. കൊടി സുനിയും മുഹമ്മദ് ഷാഫിയും സ്വർണ്ണം തട്ടിയെടുക്കാൻ സഹായിച്ചുവെന്നും ഇതിനുള്ള പ്രതിഫലം ഇവർക്ക് നൽകിയെന്നുമാണ് അർജുൻ ആയങ്കിയുടെ മൊഴി. കസ്റ്റംസിന്റെ നിരന്തര ചോദ്യം ചെയ്യലിനൊടുവിലാണ് അർജുൻ ആയങ്കി കൊടി സുനിയ്ക്കും മുഹമ്മദ് ഷാഫിയ്ക്കുമെതിരെ മൊഴി നൽകിയത്.

ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനിയാണ് ക്വട്ടേഷൻ ടീമിനെ നിയന്ത്രിക്കുന്നത് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. തട്ടിയെടുക്കുന്ന സ്വർണത്തിന്റെ മൂന്നിൽ ഒരു പങ്ക് ടീമിന് നൽകുമെന്ന് പറയുന്ന ഫോൺ സംഭാഷണവും പുറത്തു വന്നിരുന്നു. ഒളിവിൽ കഴിയാൻ ടി.പി കേസ് പ്രതികൾ സഹായിച്ചുവെന്നും അർജ്ജുൻ ആയങ്കി മൊഴി നൽകിയിട്ടുണ്ട്.

അർജ്ജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊടിസുനിയെയും ഷാഫിയെയും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസ്. തന്റെ ഫോൺ പുഴയിൽ എറിഞ്ഞുകളഞ്ഞു എന്നാണ് അർജുൻ ആയങ്കി കസ്റ്റംസിന് മൊഴി നൽകിയത്. എന്നാൽ ഈ മൊഴി കസ്റ്റംസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. അർജുൻ ആയങ്കിയുടെ വീട്ടിലും കാർ ആദ്യം ഉപേക്ഷിച്ച സ്ഥലത്തും ഉൾപ്പെടെ തെളിവെടുപ്പ് നടത്താനാണ് കസ്റ്റംസിന്റെ തീരുമാനം.