കോവിഷീൽഡിന്റെ അംഗീകാരത്തിനായി മെഡിസിൻ ഏജൻസിക്ക് അപേക്ഷ ലഭിച്ചിട്ടില്ല; യൂറോപ്യൻ യൂണിയൻ

covishield

ന്യൂഡൽഹി: കോവിഷീൽഡിന്റെ അംഗീകാരത്തിനായി യൂറോപ്യൻ മെഡിസിൻ ഏജൻസിക്ക് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് യൂറോപ്യൻ യൂണിയൻ. കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് യൂറോപ്പിലേക്കുള്ള യാത്രകൾക്ക് പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയൻ ഇക്കാര്യം അറിയിച്ചത്. യൂറോപ്യൻ മെഡിസിൻ ഏജൻസി (ഇഎംഎ)ക്ക് കോവിഷീൽഡ് വാക്സിന്റെ അംഗീകാരത്തിനായി ഇന്നലെ വരേയും ഒരു അഭ്യർഥനയും ലഭിച്ചില്ലെന്നാണ് യൂറോപ്യൻ യൂണിയൻ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.

യൂറോപ്യൻ യൂണിയന്റെ വാക്സിനേഷൻ പാസ്‌പോർട്ടിൽ കോവിഷീൽഡ് വാക്‌സിൻ ഉൾപ്പെടുത്തുന്ന വിഷയം സംബന്ധിച്ച് നടപടി സ്വീകരിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിനോട് അഭ്യർത്ഥന നടത്തിയിരുന്നു. യൂറോപ്യൻ യൂണിയന്റെ കോവിഡ് വാക്സിനേഷൻ പാസ്‌പോർട്ടിൽ കോവിഷീൽഡ് ഉൾപ്പെടുത്താത്തത് മൂലം ഈ വാക്‌സിൻ ഡോസുകൾ സ്വീകരിച്ചവർക്ക് യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്രയ്ക്ക് തടസമുണ്ടെന്ന് ചൂണ്ടിക്കാട്ടി സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനാവാലയാണ് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകിയത്.

ഫൈസർ, മൊഡേണ, ഓക്‌സ്ഫഡ് -ആസ്ട്രസെനകയുടെ വാക്സെർവ്രിയ ( Vaxzervria by AstraZeneca-Oxford), ജോൺസൺ ആൻഡ് ജോൺസൺ എന്നീ നാല് വാക്സിനുകൾക്ക് മാത്രമാണ് യൂറോപ്യൻ യൂണിയൻ വാക്സിനേഷൻ പാസ്പോർട്ട് നൽകുന്നത്. ഈ വാക്‌സിനുകൾ സ്വീകരിച്ചവർക്ക് മാത്രമാണ് പകർച്ചവ്യാധി സമയത്ത് യൂറോപ്യൻ യൂണിയനുള്ളിൽ യാത്ര ചെയ്യാൻ അനുമതി നൽകിയിരിക്കുന്നതും.