കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളില്ല; ഞായറാഴ്ച്ചകളിൽ ആരാധനാലയങ്ങളിൽ പ്രാർത്ഥനയ്ക്ക് 15 പേർക്ക് മാത്രം പ്രവേശനം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകില്ല. നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരാനാണ് സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

ക്രൈസ്തവ ദേവാലയങ്ങൾ ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിൽ ഞായറാഴ്ച പ്രാർഥന നടത്താൻ അനുമതി നൽകി. ഒരേസമയം 15 പേർക്ക് ആരാധനാലയങ്ങളിൽ പ്രവേശിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാത്തത്.

ഞായറാഴ്ച പ്രാർഥനയ്ക്ക് പള്ളികൾക്ക് കൂടുതൽ ഇളവ് അനുവദിക്കണമെന്നായിരുന്നു ക്രൈസ്തവ സഭകൾകൾ ആവശ്യപ്പെട്ടിരുന്നത്. ടിപിആർ 10 ശതമാനത്തിന് മുകളിൽ തുടരുന്ന സാഹചര്യവും വാരാന്ത്യ ലോക്ഡൗണും കണക്കിലെടുത്താണ് സർക്കാർ കൂടുതൽ ഇളുവകൾ അനുവദിക്കാതിരുന്നത്.

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിൽ താഴെ എത്തുന്നതുവരെ നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടർന്നേക്കാനാണ് സാധ്യത.ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വീണ്ടും യോഗം ചേരും. ഈ യോഗത്തിലായിരിക്കും നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകണോയെന്ന് തീരുമാനിക്കുന്നത്.