കൊച്ചി: സീറോ മലബാർ സഭയുടെ കോട്ടപ്പടി ഭൂമി വിൽക്കാനുള്ള വത്തിക്കാൻ നിർദ്ദേശത്തിൽ എതിർപ്പുമായി എറണാകുളം അങ്കമാലി അതിരൂപത ഫിനാൻസ് കമ്മിറ്റി. നിർദ്ദേശത്തിനെതിരെ വത്തിക്കാൻ സുപ്രീം ട്രിബ്യൂണലിൽ അപ്പീൽ നൽകാനാണ് ഫിനാൻസ് കമ്മിറ്റിയുടെ തീരുമാനം. വർഷങ്ങളായി എറണാകുളം അങ്കമാലി അതിരൂപതയിൽ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങൾ നടക്കുകയാണ്.
കർദ്ദിനാളിനെ സ്ഥാനത്തു നിന്ന് മാറ്റണമെന്നതടക്കമുള്ള പ്രതിഷേധങ്ങൾക്ക് അതിരൂപത സാക്ഷ്യം വഹിച്ചിരുന്നു. പിന്നീട് ഭൂമി ഇടപാടിൽ അന്വേഷണം നടത്താനായി വിവിധ അന്വേഷണ കമ്മീഷനുകൾ രൂപീകരിച്ചിരുന്നു. ഭൂമി ഇടപാടിൽ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ഈ അന്വഷണ റിപ്പോർട്ടുകൾ ഉൾപ്പെടെ പരിശോധിച്ചുകൊണ്ടാണ് ഭൂമി വിൽക്കുന്ന വിഷയത്തിൽ വത്തിക്കാൻ അതിരൂപതയ്ക്ക് അന്തിമ നിർദ്ദേശം നൽകിയത്. നഷ്ടം നികത്തേണ്ടതാണെന്നും പക്ഷേ അതിന്റെ പേരിൽ പരസ്യമായി ഇനി ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളിലേക്ക് വൈദികരോ സഭയോ പോകാൻ പാടില്ലെന്നുമാണ് വത്തിക്കാൻ പറയുന്നത്. കോട്ടപ്പടിയിലുള്ള ഭൂമി സിനഡ് പറയുന്ന വ്യക്തിക്ക് , അവർ പറയുന്ന വിലയ്ക്ക് വിൽക്കാനും ആ തുക ഉപയോഗിച്ച് എറണാകുളം അങ്കമാലി അതിരൂപതയുടെ നഷ്ടം നികത്താനുമാണ് വത്തിക്കാൻ നൽകിയിരിക്കുന്ന നിർദ്ദേശം. അതേസമയം ഇങ്ങനെ ഭൂമി വിറ്റ് നഷ്ടം നികത്തേണ്ടതില്ല എന്നാണ് വൈദികരുടെ നിലപാട്.

