ഇന്ത്യയുടെ അഭിമാനം; വിമാനവാഹിനി കപ്പൽ ഐ.എ.സി.1-ന്റെ നിർമാണ പുരോഗതി വിലയിരുത്തി രാജ്നാഥ് സിംഗ്

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വിമാനവാഹിനി കപ്പൽ ഐ.എ.സി.1-ന്റെ നിർമാണ പുരോഗതി വിലയിരുത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. നിലവിൽ ഐ.എ.സി.-1 എന്നാണ് കപ്പലിന് പേരിട്ടിരിക്കുന്നത്. കമ്മിഷനിംഗിന് ശേഷം ഐ.എൻ.എസ്. വിക്രാന്ത് എന്നാകും കപ്പൽ അറിയപ്പെടുക. ഡീകമ്മീഷൻ ചെയ്ത വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ പേര് നിലനിർത്താനായി ഐഎസി-1നും അതേ പേര് തന്നെയാകും നൽകുക.

ഇരുപത് ഫൈറ്റർ ജെറ്റുകളും 10 ഹെലികോപ്ടറും ഉൾപ്പെടെ മുപ്പത് എയർക്രാഫ്റ്റുകളെ വഹിക്കാൻ ഐഎസി-1 ന് കഴിവുണ്ട്. 2300 കമ്പാർട്ട്‌മെന്റുകളുള്ള കപ്പലിൽ ഉപയോഗിച്ചിരിക്കുന്ന കേബിളുകൾ നീട്ടിയിട്ടാൽ അതിനു 2100 കിലോ മീറ്റർ നീളമുണ്ടാകും. 262 മീറ്റർ നീളമുള്ള കപ്പലിന് മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാനും കഴിയും. 1500-ലേറെ നാവികരെ കപ്പലിൽ ഉൾക്കൊള്ളിക്കാൻ കഴിയും. മിഗ്-29കെ, നാവിക സേനയുടെ എൽ.സി.എ. എയർക്രാഫ്റ്റ് എന്നിവയ്ക്കുള്ള സൗകര്യവും ഐ.എ.സി.-1നുണ്ടാകും. രണ്ട് റൺവേകളും എസ്.ടി.ഒ.ബി.എ.ആർ.(short take off but arrested recovery) സംവിധാനവും കപ്പലിലുണ്ടാകും.

ഐ.എ.സി.1-ന്റെ നിർമാണം 2022-ഓടെ പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. 3,500 കോടിയോളം രൂപയാണ് ഐ.എ.സി.-1 ന്റെ നിർമ്മാണ ചെലവ്. 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിമാനവാഹിനിക്കപ്പൽ കടലിലേക്കിറങ്ങുന്നത്. 2009-ൽ നിർമാണ ജോലികൾ തുടങ്ങിയ കപ്പൽ 2013-ലാണ് ഔദ്യോഗിക ലോഞ്ചിംഗ് നടത്തിയത്. 2020 നവംബറിൽ ബേസിൻ ട്രയൽ നടത്തിയ ശേഷമാണ് ഇപ്പോൾ കടൽ പരീക്ഷണത്തിനു കടക്കുന്നത്.