സംസ്ഥാന പോലീസ് മേധാവി നിയമനത്തിനുള്ള അന്തിമ പട്ടിക തയ്യാറായി; ബി സന്ധ്യ ഉൾപ്പെടെ മൂന്ന് പേർ പട്ടികയിൽ

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി നിയമനത്തിനുള്ള അന്തിമ പട്ടിക തയ്യാറായി. പട്ടികയിൽ നിന്നും ടോമിൻ തച്ചങ്കരി പുറത്തായി. സുദേഷ്‌കുമാർ, ബി.സന്ധ്യ, അനിൽകാന്ത് എന്നിവരാണ് അന്തിമപട്ടികയിൽ ഇടം നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ സമിതി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പട്ടികയിലുണ്ടായിരുന്ന അരുൺ കുമാർ സിൻഹ സ്വയം ഒഴിവായി.

ടോമിൻ തച്ചങ്കരി ഉൾപ്പെടെ ഒമ്പത് പേരുടെ പട്ടികയാണ് കേരളം കൈമാറിയിരുന്നത്. ഇതിൽ നിന്നാണ് മൂന്ന് പേരെ തെരഞ്ഞെടുത്തിരിക്കുന്നത്. 30 വർഷം സർവീസ് പൂർത്തിയാക്കിയ, 1987 മുതൽ 1991 വരെയുള്ള ഐപിഎസ് ബാച്ചിലെ ഡിജിപി, എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥരുടെ പേരുകളാണു കേരളം സമർപ്പിച്ചത്. യുപിഎസ്സി പ്രതിനിധി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഏതെങ്കിലും കേന്ദ്ര സേനയിലെ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുൾപ്പെട്ടതാണ് കേന്ദ്രസമിതിയാണ് അന്തിമ പട്ടിക തയ്യാറാക്കിയത്.

സുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് യുപിഎസ്സി സമിതിക്കു പാനൽ സമർപ്പിച്ച്, അവർ നൽകുന്ന പേരുകളിൽ നിന്ന് ഒരാളെ കേരളത്തിൽ ഡിജിപിയായി നിയമിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു നടപടി.