പിണറായി ആസൂത്രണം ചെയ്ത അക്രമത്തിന്റെ ഇര; മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പാണ്ട്യാല ഷാജി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി പാണ്ട്യാല ഷാജി. പിണറായി വിജയന്റെ രാഷ്ട്രീയ ഗുരുവായ പാണ്ട്യാല ഗോപാലൻ മാസ്റ്ററുടെ മകനാണ് പാണ്ട്യാല ഷാജി. പിണറായി ആസൂത്രണം ചെയ്ത അക്രമത്തിന്റെ ഇരയാണ് താനെന്ന് ഷാജി പറഞ്ഞു. കയ്യും കാലും ഒടിഞ്ഞ താൻ ഒന്നരക്കൊല്ലമാണ് കിടപ്പിലായിരുന്നതെന്നും ഷാജി വ്യക്തമാക്കി.

പിണറായി വിജയന്റെ ബോഡിഗാർഡായിരുന്ന ബാബുവിനെ കൊലപ്പെടുത്തിയത് പാർട്ടി വിട്ടതിന്റെ പേരിലാണ്. ബാബു പിണറായിയുടെ പ്രിയപ്പെട്ട ബോഡിഗാർഡായിരുന്നു. പിന്നീട് ബാബു പിണറായിയുമായി പിണങ്ങി. തുടർന്ന് അയാളെ കൂലിക്കാളെ വെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഷാജി ആരോപിക്കുന്നു.

1986 ലാണ് സിഎംപി ആയി താൻ സിപിഎമ്മിൽ നിന്നും പുറത്തേക്ക് വരുന്നത്. ആ കാലയളവിൽ തലശ്ശേരി കടപ്പുറത്തുള്ള സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. എകെജി സഹകരണ ആശുപത്രിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയകാലം. അന്ന് കൈവശം ഉണ്ടെന്ന് പറയാവുന്നത് പ്രസംഗിക്കാനുള്ള കഴിവ് മാത്രമാണ്. തന്റെ പ്രസംഗത്തെ കുറിച്ച് ഉണ്ടായിരുന്ന പരാതികൾ സിപിഎമ്മിന്റെ ചില കേന്ദ്രങ്ങളിൽ നിന്നും ഉയർത്താൻ തുടങ്ങി. പ്രസംഗിക്കുമ്പോൾ തെറി വിളിക്കുന്നുവെന്നായിരുന്നു പരാതി. അങ്ങനെ ഒരു കാര്യമേ ഉണ്ടായിരുന്നില്ലെന്നും ദുഷ്ടപ്രചാരണം മാത്രമായിരുന്നു അതെന്നും ഷാജി പറയുന്നു.

എകെജി സഹകരണ ആശുപത്രിയുടെ രണ്ടാമത്തെ തെരഞ്ഞെടുപ്പിന് ശേഷമാണ് തനിക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ഒരുമണിക്കൂറോളം സമയം നീണ്ട് നിന്ന അടിയായിരുന്നു. എന്തിനാണ് തന്നെ ആക്രമിക്കുന്നതെന്ന് പോലും വന്നവരിൽ ഒരാൾക്കും അറിയുമായിരുന്നില്ല. ഒരു ഓർഡർ നടപ്പിലാക്കാൻ വന്ന കൂലിക്കാരായ തല്ലുകാർ മാത്രമായിരുന്നു അവർ. ആദ്യം തലശ്ശേരി ജനറൽ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അതിന് ശേഷം 40 ദിവസത്തോളം അബോധാവസ്ഥയിൽ കിടന്നു. കൈയ്യും കാലും ഒടിഞ്ഞ് ഒന്നരക്കൊല്ലം കിടപ്പിലായി. പിണറായി വിജയൻ കൽപ്പിക്കാതെ ഇത് ചെയ്യില്ലെന്നാണ് ഷാജിയുടെ ആരോപണം.