കൊച്ചി: അമ്മയുടെ ഫോൺ വാങ്ങി ഓൺലൈൻ ഗെയിം കളിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നഷ്ടപ്പെടുത്തിയത് അക്കൗണ്ടിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ. മൂന്നു ലക്ഷത്തോളം രൂപയാണ് വിദ്യാർത്ഥിയുടെ അമ്മയുടെ അക്കൗണ്ടിൽ നിന്നും നഷ്ടമായത്. ആലുവയിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയുടെ അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. എസ്.പിയുടെ നേതൃത്വത്തിൽ സൈബർ പോലീസ് സ്റ്റേഷനിലെ പ്രത്യേക വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ‘ഫ്രീ ഫയർ’ എന്ന ഗെയിം കളിച്ചാണ് കുട്ടി പണം കളഞ്ഞതെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ഒരു സമയം നാൽപ്പത് രൂപ മുതൽ നാലായിരം രൂപ വരെ ചാർജ് ചെയ്താണ് വിദ്യാർത്ഥി ഗെയിം കളിച്ചു കൊണ്ടിരുന്നത്. ഒരു ദിവസം തന്നെ പത്തു പ്രാവശ്യം വരെ വിദ്യാർത്ഥി ഇത്തരത്തിൽ ചാർജ് ചെയ്തിട്ടുമുണ്ട്. ഇങ്ങനെയാണ് മൂന്ന് ലക്ഷത്തോളം രൂപ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി പണം അക്കൗണ്ടിൽ നിന്ന് പോയതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് ഇവർ പോലീസിൽ പരാതി നൽകിയത്.

