പാർട്ട് ടൈം ക്ലാസുകൾ പാടില്ലെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ; തിരുവനന്തപുരം ഗവൺമെൻറ് ലോ കോളേജിലെ സായാഹ്ന എൽഎൽബി കോഴ്സ് നിർത്തി

തിരുവനന്തപുരം: തിരുവനന്തപുരം ഗവൺമെൻറ് ലോ കോളേജിലെ സായാഹ്ന എൽഎൽബി കോഴ്‌സ് നിർത്തി. പാർട് ടൈം ബാച്ചുകൾ പാടില്ലെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ തീരുമാനിച്ചതിനെ തുടർന്നാണ് സായാഹ്ന എൽഎൽബി കോഴ്‌സ് അവസാനിപ്പിച്ചത്. ജോലി തിരക്കിൽ റെഗുലർ പഠനത്തിന് കഴിയാത്തവർക്കും പ്രായ പരിധി കടന്നവർക്കും നിയമപഠനം സാധ്യമാക്കാനാണ് സായാഹ്ന എൽഎൽബി കോഴ്‌സുകൾ നടത്തിയിരുന്നത്. 2014 ലാണ് ഗവൺമെൻറ് ലോ കോളേജിൽ സ്വാശ്രയ പാർട്ട് ടൈം കോഴ്‌സ് ആരംഭിക്കുന്നത്.

പഠനത്തിന്റെ നിലവാരം ഉറപ്പാക്കാൻ പാർട്ട് ടൈം കോഴ്‌സുകൾ പാടില്ലെന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ മാനദണ്ഡം നിലവിൽ വന്നെങ്കിലും തിരുവനന്തപുരം ലോ കോളേജിൽ കോഴ്‌സ് അവസാനിപ്പിച്ചിരുന്നില്ല. അദ്ധ്യയന നിലവാരമുയർത്താൻ നിശ്ചിത സമയ ക്രമം ഉറപ്പാക്കാൻ ഏഴ് മണിക്ക് ശേഷമുള്ള ക്ലാസുകൾ പാടില്ലെന്ന നിബന്ധനയോടെ ബാർ കൗൺസിൽ മാനദണ്ഡം പുതുക്കിയതോടെയാണ് തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിന് കോഴ്‌സ് അവസാനിപ്പിക്കേണ്ടി വന്നത്.

അതേസമയം സ്വകാര്യ നിയമ പഠന കേന്ദ്രങ്ങളെ സഹായിക്കാൻ വേണ്ടിയാണ് ബാർ കൗൺസിൽ പുതിയ നിർദ്ദേശം നൽകിയതെന്നാണ് പൊതുവെ ഉയരുന്ന വിമർശനം. നിർദ്ദേശങ്ങൾ ലംഘിച്ചത് കൊണ്ട് ലോ കോളേജിൽ നിന്നും മുമ്പ് കോഴ്‌സ് പൂർത്തിയാക്കിയവർക്ക് അഭിഭാഷകരായി എൻറോൾ ചെയ്യാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ അനുവാദം നൽകിയിരുന്നില്ല. സ്വാശ്രയ സ്ഥാപനമായ ലോ അക്കാദമിയും സായാഹ്ന കോഴ്‌സ് നടത്തിയിരുന്നു. ബാർ കൗൺസിൽ ഓഫ് ഇന്ത്യാ നിബന്ധനകൾ മുന്നോട്ട് വെച്ചതോടെ അദ്ധ്യയന സമയം പുനക്രമീകരിച്ച് കൊണ്ട് ലോ അക്കാദമി ഈ പ്രതിസന്ധി മറികടന്നിരുന്നു. രാവിലെയും വൈകിട്ട് ഏഴ് മണിക്ക് മുന്നെയും രണ്ട് ഷെഡ്യൂളിൽ റഗുലർ പഠനമായി തന്നെ ലോ അക്കാദമി ജോലി ചെയ്യുന്നവർക്ക് പഠന സൗകര്യം ഒരുക്കി. എന്നാൽ ഗവൺമെന്റ് ലോ കോളേജ് കോഴ്‌സ് പൂർണ്ണമായി അവസാനിപ്പിക്കുകയായിരുന്നു.