പ്രണയാഭ്യർത്ഥന നടത്തി തുടർച്ചയായി ശല്യം ചെയ്യുന്നവരെ താക്കീതിൽ ഒതുക്കരുത്; പോലീസിനെതിരെ വിമർശനവുമായി സംസ്ഥാന വനിതാ കമ്മീഷൻ

പെരിന്തൽമണ്ണ: ഏലംകുളം കൊലപാതകത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സംസ്ഥാന വനിതാ കമ്മീഷൻ. പ്രണയാഭ്യർഥന നടത്തി തുടർച്ചയായി ശല്യം ചെയ്യുന്നവരെ താക്കീതിൽ ഒതുക്കരുതെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈൻ വ്യക്തമാക്കി. പെരിന്തൽമണ്ണയിലെ ഏലംകുളത്ത് കടയ്ക്ക് തീയിടുകയും കടയുടമയുടെ മകളെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് ജോസഫൈൻ പോലീസിനെതിരെ വിമർശനം ഉന്നയിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പരാതി ലഭിച്ചിട്ടും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവിനെ വനിതാ കമ്മിഷൻ ഗൗരവത്തോടെ കാണുന്നു. പ്രണയാഭ്യർഥന നിരസിക്കുന്നതിന്റെ പേരിൽ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കുന്നത് പോലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നതെന്ന് ജോസഫൈൻ ആരോപിച്ചു.

പെൺകുട്ടികളുടെ രക്ഷിതാക്കൾ ആവർത്തിച്ച് നൽകുന്ന പരാതികളിൽ, പ്രത്യേകിച്ചും പ്രതികൾ ലഹരിവസ്തുക്കൾക്ക് അടിമയും ക്രിമിനിൽ പശ്ചാത്തലമുള്ളവരുമാകുമ്പോൾ, അവരെ കേവലം താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ വിശദീകരിച്ചു.