കൊടകര കുഴൽപ്പണക്കേസ്; ബിജെപിയിലെ കുരുക്കിലാക്കി പോലീസ് റിപ്പോർട്ട്

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപിയെ കുരുക്കിലാക്കി പോലീസ് റിപ്പോർട്ട്. കണ്ടെടുത്ത പണം ബിജെപിയുടേത് തന്നെയാണെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. പണം തങ്ങളുടേതല്ലെന്ന് ബിജെപി നേതാക്കൾ ആവർത്തിക്കുന്നതിനിടെയാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

ഇത് ഹവാല പണമാണെന്നും കേസിലെ പരാതിക്കാരനായ ധർമ്മരാജന് പണം വിട്ടുനൽകരുതെന്നുമാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. പണം തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള ധർമരാജന്റെ ഹർജിയിലാണ് പോലീസ് റിപ്പോർട്ട് നൽകിയത്. ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. പണം വന്നത് കർണാടകത്തിൽ നിന്നാണെന്നും ബി.ജെ.പിയുടെ നേതാക്കൾ പറഞ്ഞ പ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ച ഹവാല പണമാണിതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആലപ്പുഴയിലെ ജില്ലാ ട്രഷറർക്ക് നൽകാനാണ് ഈ പണം കൊണ്ടു വന്നതെന്നും തെരഞ്ഞെടുപ്പിന് മുമ്പ് ഒരു മാസത്തിനിടെ ധർമരാജൻ ഹവാലപ്പണം കൊണ്ടു വന്നതായി ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.

രണ്ട് ലക്ഷം രൂപ വരെ കൈവശം വയ്ക്കാനാണ് ചട്ടപ്രകാരം അനുമതിയുള്ളത്. എന്നാൽ ധർമ്മരാജന്റെ ഡ്രൈവർ സന്ദീപിന്റെ കൈവശം ഉണ്ടായിരുന്നത് മൂന്നരക്കോടി രൂപയായിരുന്നു. പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന ഒന്നും തന്നെ ധർമരാജൻ കാണിച്ചിട്ടില്ല. ഈ ഉറവിടം വ്യക്തമാക്കുന്ന രേഖകൾ സമർപ്പിച്ചാൽ തന്നെ അത് പുനഃപരിശോധിക്കണമെന്നും പോലീസ് പറയുന്നു.