സംസ്ഥാനത്തുടനീളം കെഎസ്ആർടിസിയുടെ പെട്രോൾ-ഡീസൽ പമ്പുകൾ ആരംഭിക്കാനൊരുങ്ങുന്നു; ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി സംസ്ഥാനത്തുടനീളം പെട്രോൾ- ഡീസൽ പമ്പുകൾ ആരംഭിക്കാനൊരുങ്ങുന്നു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങൾക്ക് ഗുണനിലവാരം കൂടിയതും കലർപ്പില്ലാത്തതുമായ പെട്രോളിയം ഉൽപ്പന്നങ്ങൾ നൽകുന്നതിനും അതുവഴി വരുമാനം വർധിപ്പിക്കുന്നതിനുമായാണ് പുതിയ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് 67 പമ്പുകൾ ആരംഭിക്കാനാണ് കെഎസ്ആർടിസി പദ്ധതിയിടുന്നത്.

കെഎസ്ആർടിസിയുടെ, നിലവിൽ ഉള്ള ഡീസൽ പമ്പുകൾക്ക് ഒപ്പം പെട്രോൾ യൂണിറ്റു കൂടി ചേർത്താണ് പമ്പുകൾ ആരംഭിക്കുന്നത്. ഡീലർ കമ്മിഷനും സ്ഥല വാടകയും ഉൾപ്പടെ ഉയർന്ന വരുമാനമാണ് പദ്ധതിയിലൂടെ പ്രതീക്ഷിക്കപ്പെടുന്നത്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കെഎസ്ആർടിസിയെ കരകയറ്റാൻ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.

ഈ പദ്ധതിയിലെ ആദ്യത്തെ എട്ട് പമ്പുകൾ നൂറു ദിവസത്തിനകം തുടങ്ങുമെന്നും ഇതിനുള്ള അനുമതി ലഭിച്ചുവെന്നും ഗതാഗത മന്ത്രി അറിയിച്ചു. ചേർത്തല, മാവേലിക്കര, മൂന്നാർ, ഗുരുവായൂർ, തൃശൂർ, ആറ്റിങ്ങൽ, നെടുമങ്ങാട്, ചാത്തന്നൂർ എന്നിവിടങ്ങളിലാണ് 100 ദിവസത്തിനുള്ളിൽ പമ്പുകൾ ആരംഭിക്കുന്നത്. മൂവാറ്റുപുഴ, അങ്കമാലി, കണ്ണൂർ, കോഴിക്കോട്, പെരിന്തൽമണ്ണ തുടങ്ങിയ സ്ഥലങ്ങളിൽ നിലവിലുള്ള ഡീസൽ പമ്പുകളോടൊപ്പം പെട്രോൾ പമ്പുകളും ആരംഭിക്കും.

പദ്ധതിയുടെ എല്ലാ ചെലവുകളും ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് വഹിക്കുക. അതിനാൽ തന്നെ കെഎസ്ആർടിസിക്ക് ഇതിനായി സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും മന്ത്രി വിശദമാക്കി. കോട്ടയം കെഎസ്ആർടിസി ഡിപ്പോകളിൽ യാർഡ് ഡെവലപ്‌മെന്റ്, കാന്റീൻ മന്ദിരം എന്നിവയുടെ നിർമാണവും ഉടൻ ആരംഭിക്കും. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഫണ്ടിൽ നിന്നുള്ള 1.80 കോടി രൂപ ഉപയോഗിച്ചാണ് നിർമാണം നടത്തുക. യാർഡ് ഡെവലപ്‌മെന്റിനായി 91.69 ലക്ഷം രൂപയും, ടോയ്‌ലറ്റ് ബ്ലോക്കിന്റെ നിർമാണത്തിന് 88.82 ലക്ഷം രൂപയുമാണ് വകയിരിത്തിയിരിക്കുന്നതെന്നും ആന്റണി രാജു വ്യക്തമാക്കി.