കോവിഡിനെ തുടർന്ന് മരിക്കുന്നവരുടെ എണ്ണത്തിൽ കൃത്യമായ കണക്ക് വേണം; തെറ്റായ കണക്കുകൾ പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് എയിംസ് ഡയറക്ടർ

ന്യൂഡൽഹി: കോവിഡ് വൈറസ് ബാധയെ തുടർന്ന് മരിക്കുന്ന രോഗികളുടെ കണക്കിൽ വ്യക്തത വേണമെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ.. രൺദീപ് ഗുലേറിയ. മരണം സംബന്ധിച്ച തെറ്റായ കണക്കുകൾ കോവിഡിനെതിരെയുളള പോരാട്ടത്തെ ബാധിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. വ്യക്തമായ കണക്കുകൾ ലഭിക്കാൻ സംസ്ഥാനങ്ങളും ആശുപത്രികളും കോവിഡ് മരണങ്ങൾ ഓഡിറ്റ് ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ് ബാധിച്ച് മരിച്ചവരുടെ കൃത്യമായ വിവരങ്ങൾ കൈവശമില്ലെങ്കിൽ മരണനിരക്ക് കുറയ്ക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സാധിക്കില്ല. വൈറസിന്റെ ജനിതകമാറ്റവും പ്രതിരോധത്തിലെ വീഴ്ചയുമാണ് കോവിഡ് തരംഗങ്ങൾ ഉണ്ടാകുന്നതിന് കാരണം. വൈറസിന് ജനിതകമാറ്റം സ്വഭാവികമാണെന്നും രോഗികളുടെ എണ്ണവും മരണ സംഖ്യയും വർദ്ധിക്കുന്നതിനിടയിലും ആളുകളുടെ ശ്രദ്ധക്കുറവാണ് വൈറസിന്റെ അടുത്ത തരംഗത്തിന് വഴിവയ്ക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.