കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ മുന്നൊരുക്കങ്ങൾ നടക്കുന്നു; ഐസൊലേഷൻ വാർഡ് ഒരുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തെ നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം തരംഗം വന്നാൽ പ്രതിരോധിക്കാൻ മുൻകരുതലുകൾക്ക് തയ്യാറെടുപ്പുകൾ നടക്കുകയാണ്. പ്രധാനപ്പെട്ട എല്ലാ ആശുപത്രികളിലും പുതിയതായി ഐസൊലേഷൻ വാർഡ് ഒരുക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തും കോഴിക്കോടും ഐസലേഷൻ ബ്ലോക്ക് ഉണ്ടാക്കുന്നുണ്ട്. പുതിയ കേസുകൾ ഉണ്ടാകുന്നിടത്ത് നിരീക്ഷണം ശക്തമാക്കും. പുതിയ വകഭേദമുണ്ടോയെന്ന് കണ്ടെത്താനാണ് നിരീക്ഷണം നടത്തുകയെന്നും അദ്ദേഹം വിശദീകരിച്ചു.

മൂന്നാം തരംഗം വന്നാൽ കുട്ടികളിലെ രോഗബാധ സംബന്ധിച്ച് പലതരത്തിൽ പ്രചാരണമുണ്ട്. ഇക്കാര്യത്തിൽ ആശങ്ക വേണ്ട. രണ്ട്- മൂന്ന് തരംഗങ്ങൾക്ക് ഇടയിലുള്ള ദൈർഘ്യം വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. ബ്രിട്ടനിൽ രണ്ടുമാസവും ഇറ്റലിയിൽ 17 ആഴ്ച്ചയും അമേരിക്കയിൽ 23 ആഴ്ച്ചയുമാണ് മൂന്നാം തരംഗത്തിലേക്കുള്ള ഇടവേള വന്നത്. കേരളത്തിൽ മൂന്നാം തരംഗത്തിലേക്കുള്ള ഇടവേള പരമാവധി ദീർഘിപ്പിക്കണം. അതല്ലെങ്കിൽ മരണം കൂടാൻ സാധ്യതയുണ്ട്. ലോക്ക് ഡൗൺ ഇളവ് ശ്രദ്ധാപൂർവമാകണമെന്നും അദ്ദേഹം പറഞ്ഞു.

വൈറസ് വകഭേദങ്ങൾക്ക് ആൽഫ ബീറ്റ ഗാമ ഡെൽറ്റ പേര് നൽകിയിരിക്കുകയാണ്. ഡെൽറ്റയാണ് കേരളത്തിൽ കൂടുതൽ. രണ്ടാം തരംഗത്തിന്റെ കാരണങ്ങളിലൊന്ന് ഡെൽറ്റയാണ്. വാക്സിൻ എടുത്തവരിലും ഭേദമായവരിലും രോഗമുണ്ടാക്കാൻ ഇവയ്ക്ക് കഴിയും. മരണം സംഭവിക്കാനുള്ള സാധ്യത കണ്ടെത്തിയിട്ടില്ല. നേരത്തെ ഒരാളിൽ നിന്ന് രണ്ടോ മൂന്നോ ആളുകളിലായിരുന്നു പകരുന്നതായി കണ്ടെത്തിയത്’. ഇതിന് ആറുപേരിലേക്ക് വരെ സാധ്യതയുണ്ടെന്നും അതിനാൽ കോവിഡ് ചട്ടങ്ങൾ പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇരട്ട മാസ്‌ക്ക് ധരിക്കുക. കൂടിച്ചേരലുകൾ ഒഴിവാക്കുക. വാക്സിനെടുത്തവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം അറിയിച്ചു.