ആകെ ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേർക്ക് ഒന്നാം ഡോസ് കോവിഡ് വാക്‌സിൻ നൽകി; ആരോഗ്യ മന്ത്രി

covid

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി സർക്കാർ. സംസ്ഥാനത്ത് ആകെ ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേർക്ക് ഒന്നാം ഡോസ് കോവിഡ് വാക്സിൻ നൽകി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇതുവരെ ആകെ 1,09,61,670 ഡോസ് വാക്സിനാണ് നൽകിയത്. അതിൽ 87,52,601 പേർക്ക് ഒന്നാം ഡോസ് വാക്സിനും 22,09,069 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി. 2011ലെ സെൻസസ് അനുസരിച്ച് 26.2 ശതമാനം പേർക്ക് ഒന്നാം ഡോസും 6.61 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ടെന്ന് വീണാ ജോർജ് വ്യക്തമാക്കി.

തിരുവനന്തപുരത്താണ് ഏറ്റവുമധികം വാക്സിൻ നൽകിയത്. 10,08,936 പേർക്ക് ഒന്നാം ഡോസ് വാക്സിനും 2,81,828 പേർക്ക് രണ്ടാം ഡോസ് വാക്സിനും ഉൾപ്പെടെ 12,90,764 ഡോസ് വാക്സിൻ തിരുവനന്തപുരം ജില്ലയിൽ വിതരണം ചെയ്തു. കോവിഡ് മൂന്നാം തരംഗത്തെ നേരിടാനായി ആക്ഷൻ പ്ലാൻ രൂപീകരിച്ച് പരമാവധി പേർക്ക് വാക്സിൻ നൽകാനുള്ള ശ്രമത്തിലാണ് നിലവിൽ ആരോഗ്യ വകുപ്പ്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വാക്സിനേഷൻ ടീമിന്റെ അവലോകന യോഗം നടന്നിരുന്നു. ആരോഗ്യ മന്ത്രിയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. വാക്സിൻ ലഭ്യമാക്കുന്ന മുറയ്ക്ക് വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കാൻ മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു.

ഇതുവരെ 1,05,13,620 ഡോസ് വാക്സിനാണ് സംസ്ഥാനത്തിന് ലഭിച്ചത്. ഇതിൽ 7,46,710 ഡോസ് കോവിഷീൽഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 8,84,290 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 86,84,680 ഡോസ് കോവിഷീൽഡ് വാക്സിനും 9,44,650 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 96,29,330 ഡോസ് വാക്സിൻ കേന്ദ്രം സംസ്ഥാനത്തിന് നൽകി. വരും ദിവസങ്ങളിൽ കൂടുതൽ വാക്സിൻ ലഭ്യമാകുമെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും വീണാ ജോർജ് അറിയിച്ചു.