അഴിമതി വെച്ചുപെറുപ്പിക്കില്ല; എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കുമെന്ന് റവന്യുമന്ത്രി

തിരുവനന്തപുരം: വില്ലേജ് ഓഫീസുകളിലെ അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് റവന്യു മന്ത്രി കെ രാജൻ. എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയെന്നാൽ പണം വാങ്ങൽ മാത്രമല്ലെന്നും ഒരു ആവശ്യത്തിന് എത്തുന്ന ജനങ്ങളെ പല തവണ വരുത്തി ബുദ്ധിമുട്ടിക്കുന്നതും അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വില്ലേജ് ഓഫീസർമാരുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തിൽ പങ്കെടുത്തിരുന്നു. ഓൺലൈനായി നടന്ന യോഗത്തിൽ കേരളത്തിലെ 1600 ഓളം വില്ലേജ് ഓഫീസർമാരാണ് പങ്കെടുത്തത്.

വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കേണ്ടത് അനിവാര്യതയാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ അഭിപ്രായപ്പെട്ടു. റവന്യൂ സേവനങ്ങൾ ജനങ്ങൾക്ക് അനുഭവഭേദ്യമാക്കുന്നത് വില്ലേജ് ഓഫീസുകളിലൂടെയാണെന്ന് കെ രാജൻ പറഞ്ഞു. കെട്ടിടങ്ങൾക്ക് പുറമെ വില്ലേജ് ഓഫീസുകളിലെ സേവനങ്ങളും സ്മാർട്ട് ആകേണ്ടി വരും. കാലാനുസൃതമായ മാറ്റങ്ങളോട് ജീവനക്കാർ പൊരുത്തപ്പെടാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.