തിരുവനന്തപുരം: രാജ്യത്തെ മുഴുവൻ വൈദ്യുതി നിരക്ക് ഏകീകരിക്കാനൊരുങ്ങി കേന്ദ്രം. ഇതിനായുള്ള കരട് പദ്ധതി കേന്ദ്ര ഊർജ മന്ത്രാലയം തയ്യാറാക്കിയതായതായാണ് വിവരം. അഭിപ്രായ സമന്വയത്തിനായി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് പദ്ധതിരേഖ കൈമാറിയതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യം മുഴുവൻ ഒരേവില എന്ന ആശയം നടപ്പാക്കണമെങ്കിൽ സംസ്ഥാനങ്ങൾ പുറമേ നിന്നു വാങ്ങുന്ന വൈദ്യുതിക്ക് ഏർപ്പെട്ട ദീർഘകാല കരാറുകൾ റദ്ദാക്കേണ്ടിവരും.
വൈദ്യുതിക്ക് യൂണിറ്റിന് ശരാശരി മൂന്നു രൂപയാണ് നിലവിലെ വില. ദീർഘകാല കരാറുകളിലൂടെ ലഭിക്കുന്ന വൈദ്യുതിയ്ക്ക് ആറു രൂപവരെയാണ് നൽകേണ്ടത്. കേരളത്തിൽ ഒരു യൂണിറ്റ് വൈദ്യുതി ഉപഭോക്താക്കളിലേക്ക് എത്തുമ്പോൾ 6.05 രൂപയാണ് ചെലവ് വരുന്നത്. വൈദ്യുതി ഏകീകരണം നടപ്പിലാകുമ്പോൾ ചുരുങ്ങിയത് യൂണിറ്റിന് ഒരു രൂപയെങ്കിലും കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2013 ൽ രാജ്യത്തെ അഞ്ച് ഗ്രിഡുകളെ സംയോജിപ്പിച്ച് ‘നാഷണൽ ഗ്രിഡ്’ കമ്മീഷൻ ചെയ്തതിന് സമാനമായി വൈദ്യുതീകരണത്തിൽ ഏകീകരണം നടത്താനാണ് സർക്കാരിന്റെ ലക്ഷ്യം. വൈദ്യുതി ഉത്പാദക കമ്പനികളിൽനിന്നു വാങ്ങുന്ന വൈദ്യുതിയുടെയും അതാത് സംസ്ഥാനങ്ങൾ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെയും ചെലവും കണക്കാക്കിയാണ് നിലവിൽ ഓരോ സംസ്ഥാനത്തും വൈദ്യുതിവില നിശ്ചയിക്കുന്നത്.
പുതിയ പദ്ധതി അനുസരിച്ച് പരമാവധി വില കേന്ദ്ര സർക്കാരായിരിക്കും നിശ്ചയിക്കുക. സ്ഥാനങ്ങൾക്ക് ആവശ്യമുള്ള വൈദ്യുതി ഒരു ദിവസം മുമ്പ് ഷെഡ്യൂൾ ചെയ്ത് വാങ്ങാം എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ ഗുണം. യൂണിറ്റിന് ഏറ്റവും കുറവ് തുക രേഖപ്പെടുത്തുന്ന കമ്പനിയിലേക്ക് ആവശ്യക്കാർക്ക് മാറാം എന്ന സവിശേഷതയും പദ്ധതിയ്ക്കുണ്ട്.

