ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തെ സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. കോവിഡിന്റെ മൂന്നാം തരംഗം മറ്റുള്ളവരെ അപേക്ഷിച്ച് കുട്ടികളെ കൂടുതലായി ബാധിക്കുമെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലും ആഗോള തലത്തിലുമുള്ള എല്ലാ വിവരങ്ങളും പരിശോധിച്ചാലും പുതിയ കോവിഡ് വകഭേദമോ കുട്ടികൾക്കിടയിൽ കൂടുതൽ അണുബാധയ്ക്ക് കാരണമായി എന്ന് കാണിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.
കോവിഡ് ബാധിച്ച ആരോഗ്യമുള്ള കുട്ടികളിൽ മിക്കവരും ആശുപത്രി ചികിത്സ കൂടാതെ തന്നെ രോഗമുക്തി നേടിയിട്ടുണ്ട്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗം ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിൽ 60 മുതൽ 70 ശതമാനം പേരും അനുബന്ധ രോഗങ്ങളുള്ളവരോ പ്രതിരോധ ശേഷി കുറഞ്ഞവരോ ആണെന്നും ചിലർ കീമോ തെറാപ്പി ചെയ്യുന്നവരാണെന്നും അദ്ദേഹം വിശദീകരിച്ചു.
വൈറസിന്റെ മൂന്നാം തരംഗത്തിൽ രോഗവ്യാപനം കുറയും. രോഗവ്യാപനം കുറയ്ക്കാൻ ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്നും രൺദീപ് ഗുലേറിയ അഭ്യർത്ഥിച്ചു.

