വാക്‌സിൻ വിതരണം പോളിംഗ് ബൂത്തുകളിലും

ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ വേഗത്തിലാക്കുന്നതിന് വേണ്ടി നൂതന പദ്ധതിയുമായി ഡൽഹി സർക്കാർ. ഇനി വാക്സിൻ സ്വീകരിക്കാനുള്ള 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അവരുടെ പോളിംഗ് ബൂത്തുകളിൽ വാക്സിൻ എത്തിച്ച് വിതരണം ചെയ്യുന്ന പുതിയ പദ്ധതിയാണ് ഡൽഹിയിൽ ആവിഷ്‌ക്കരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് ഇക്കാര്യം അറിയിച്ചത്. ജഹാം വോട്ട്, വഹാം വാക്സിനേഷൻ (എവിടെയാണോ വോട്ട്, അവിടെ വാക്സിനേഷൻ) എന്ന പേരിലായിരിക്കും പുതിയ പദ്ധതി നടപ്പിലാക്കുക.

ഡൽഹിയിലെ വോട്ടിംഗ് ബൂത്ത് തലത്തിൽ വാക്സിൻ വിതരണം ചെയ്യാനാണ് സർക്കാർ പദ്ധതിയിടുന്നത്. പദ്ധതി പ്രകാരം ജനങ്ങൾക്ക് അവരുടെ നിശ്ചിത പോളിംഗ് ബൂത്തിൽ എത്തി കോവിഡ് വാക്സിൻ സ്വീകരിക്കാം. രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കേണ്ടവർക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം.

വീടുകളിലെത്തി വാക്‌സിൻ നൽകുന്ന പദ്ധതിയ്ക്കും സർക്കാർ ഉടൻ തുടക്കം കുറിക്കുമെന്നാണ് വിവരം. 45 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും നാല് ആഴ്ചകൊണ്ട് വാക്സിൻ നൽകാനാണ് സർക്കാരിന്റെ ലക്ഷ്യം. 45 വയസിന് മുകളിൽ പ്രായമുള്ള 57 ലക്ഷം പേരാണ് ഡൽഹിയിലുള്ളത്. 27 ലക്ഷം പേർക്ക് കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് നൽകി കഴിഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.