കൊടകര കുഴൽപ്പണ കേസ്; 1.2 കോടി രൂപയും സ്വർണാഭരണങ്ങളും കണ്ടെടുത്തു; ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണ പുരോഗതി വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപയിൽ 1.12 കോടി രൂപയും കവർച്ച ചെയ്ത പണം ഉപയോഗിച്ച് വാങ്ങിയ 347 ഗ്രാം സ്വർണ്ണാഭരണങ്ങളും മൊബൈൽ ഫോണുകളും വാച്ചുകളും കണ്ടെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. കൊടകര കുഴൽപ്പണകേസ് സംബന്ധിച്ച ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കൊടകര കേസിൽ അന്വേഷണം തുടരുകയാണ്. പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. നടക്കാൻ പാടില്ലാത്ത കുറ്റകൃത്യമാണ് നടന്നിട്ടുള്ളത്. അതിനാൽ തന്നെ ശക്തമായ വഴികളിലൂടെയാണ് പൊലീസ് നീങ്ങുന്നത്. അതിന്റെ ഭാഗമായാണ് പ്രത്യേക ടീം അന്വേഷണം നടത്തുന്നതെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ ജനാധിപത്യവ്യവസ്ഥയെ തകർക്കാനുള്ള നീക്കം നടന്നെങ്കിൽ അതുമായി ബന്ധപ്പെട്ട കാര്യം കൂടി പുറത്തുവരുമെന്നും അദ്ദേഹം നിയമസഭയിൽ വിശദീകരിച്ചു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിൻ സോണൽ ഓഫിസിൽ നിന്ന് മേയ് 27 ന് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ട് കത്തു നൽകിയിരുന്നു. തുടർന്ന് ആവശ്യമായ വിവരങ്ങൾ ജൂൺ 1 ന് അന്വേഷണ ഉദ്യോഗസ്ഥൻ ഇഡിയ്ക്ക് കൈമാറി. കേസന്വേഷണത്തിന്റെ ഭാഗമായി 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും 20 പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കോഴിക്കോട് ചേളന്നൂർ സ്വദേശിയായ ഷംജീറിന്റെ ഉടമസ്ഥതയിലുളള കാറിൽ കോഴിക്കോട് നിന്ന് ആലപ്പുഴയിലേക്കു കൊണ്ടുപോയ 25 ലക്ഷം രൂപയും കാറും ഏപ്രിൽ മൂന്നിന് തൃശൂർ കൊടകര ബൈപ്പാസിൽ വച്ച് ഒരു സംഘം ആളുകൾ കവർച്ച ചെയ്തുവെന്നാണ് പരാതി.