എൻട്രൻസില്ലാതെ ബിടെക്: ഉത്തരവ് പരിശോധിക്കാൻ നിയമ വകുപ്പ്

തിരുവനന്തപുരം: സ്വാശ്രയ എൻജിനീയറിങ് കോളേജുകളിൽ വിദ്യാർത്ഥികളില്ലാതെ ലാപ്‌സ് ആകുന്ന ബിടെക് സീറ്റുകളിൽ പ്രവേശന പരീക്ഷ എഴുതാത്തവർക്കു കൂടി അഡ്മിഷൻ നൽകാൻ അനുമതി നൽകുന്ന പുതിയ ഉത്തരവ് പരിശോധിക്കാൻ സർക്കാർ. ഉത്തരവ് പരിശോധിക്കാൻ നിയമ വകുപ്പിന്റെ ഉപദേശത്തിനു വിട്ടിരിക്കുകയാണ്.

ആദ്യം ഇറക്കിയ ഉത്തരവിൽ പല കാര്യങ്ങൾക്കും വ്യക്തത ഇല്ലായിരുന്നു. ഈ സാഹചര്യത്തിൽ വിശദീകരിച്ച് പുതിയ ഉത്തരവിന്റെ കരട് തയാറാക്കി. ഇതിൽ നിയമപ്രശ്‌നമുണ്ടോ എന്നു പരിശോധിക്കാനാണ് നിയമവകുപ്പിന്റെ പരിശോധനയ്ക്കു വിട്ടത്. ഇതുസംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച്ച പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.

പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന അഡ്മിഷൻ നടപടി പൂർത്തിയായ ശേഷം ലാപ്‌സ് ആകുന്ന സീറ്റുകളിൽ മാത്രമാണ് പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉടമസ്ഥതയിലും സ്വകാര്യ ഉടമസ്ഥതയിലുമുള്ള സ്വാശ്രയ എൻജിനീയറിങ് കോളജുകളിലേക്ക് പ്രവേശനം നൽകുന്നത്.